ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയുടെ കെടുകാര്യസ്ഥത; പ്രതിപക്ഷ പാനലുകൾ യു.പി.പിയിൽ ലയിച്ചു

മനാമ: ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയുടെ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്കും ഭരണപരമായ വീഴ്ചകൾക്കുമെതിരെ പ്രതിപക്ഷ സംഘടനകൾ ഒറ്റക്കെട്ടാകുന്നു. നിലവിലെ ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങളിലും സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിലെ താളപ്പിഴകളിലും പ്രതിഷേധിച്ചാണ് ഐ.എസ്.പി.എഫ്, ഇൻഡക്സ് എന്നീ സംഘടനകൾ മാതൃസംഘടനയായ യു.പി.പിയിൽ ലയിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഈ കൂട്ടുകെട്ട് വരും നാളുകളിൽ സ്കൂൾ ഭരണസമിതിക്കെതിരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്ന് നേതാക്കൾ സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കളുടെ വിഷയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ജനറൽ ബോഡി യോഗത്തിൽ നിന്ന്, അതേ രക്ഷിതാക്കളെ തന്നെ ഒഴിവാക്കി ഫീസ് അടച്ചവരെ മാത്രം പങ്കെടുപ്പിച്ച നടപടിയെ യു.പി.പി രൂക്ഷമായി വിമർശിച്ചു. പ്രശ്നപരിഹാരത്തിന് ആത്മാർഥമായ ഒരു ശ്രമവും ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും, മറിച്ച് രക്ഷിതാക്കളെ രണ്ട് തട്ടിലാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. സ്കൂളിന്റെ സാമ്പത്തിക പ്രതിസന്ധിയും ശമ്പള വിതരണത്തിലെ കാലതാമസവും പരിഹരിക്കാൻ രക്ഷിതാക്കളുമായി സുതാര്യമായ ആശയവിനിമയം അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കൾക്ക് വോട്ടവകാശം നിഷേധിക്കുന്ന സമീപനം വലിയ സംശയങ്ങൾക്കാണ് ഇടയാക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് തങ്ങളുടെ വിജയത്തിനായി കുടിശ്ശികക്കാർക്ക് ഇളവുകൾ നൽകി അവരെ "വോട്ട് ബാങ്ക്" ആയി ഉപയോഗിക്കാനാണോ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് ഭരണസമിതി വ്യക്തമാക്കണമെന്നും യു.പി.പി പറഞ്ഞു. പാഠപുസ്തകങ്ങൾ മധ്യവേനൽ അവധി കഴിഞ്ഞിട്ടും പ്രൈമറി വിഭാഗത്തിൽ പോലും പൂർണ്ണമായി എത്തിയില്ല എന്നത് ഭരണസമിതിയുടെ വീഴ്ചയാണ്. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം ഗഡുക്കളായി നൽകുന്നതും ലീവ് സാലറിയിൽ ഉറപ്പുകൾ നൽകാത്തതും സ്കൂളിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നും യു.പി.പി വ്യക്തമാക്കി. രക്ഷിതാക്കളെ എതിരാളികളായി കാണാതെ പങ്കാളികളായി കണ്ട്, സുതാര്യമായ നടപടികളിലൂടെ സ്കൂളിനെ രക്ഷിക്കാൻ ഭരണസമിതി തയ്യാറാവണമെന്നും യു.പി.പി ആവശ്യപ്പെട്ടു. ഇതേ അവസ്ഥ തുടർന്നാൽ ഇന്ത്യൻ സ്‌കൂൾ എന്ന മഹത്തായ സ്ഥാപനം വലിയ തകർച്ചയിലേക്ക് നീങ്ങുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

പത്രസമ്മേളനത്തിൽ ഡോ. സുരേഷ് സുബ്രമണ്യം, എഫ്.എം. ഫൈസൽ, അനീഷ് വർഗീസ്, ചന്ദ്രബോസ്, അബ്ബാസ് സേഠ്, മൻഷീർ, ചന്ദ്രൻ വളയം, ഷിബിൻ, ജൂഡി വർഗീസ് എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Mismanagement of Indian School Governing Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.