ജി.സി.സി സൈനിക മേധാവികളുടെ ഉന്നതതല യോഗത്തിൽ ഹമജ് രാജാവ് 

ജി.സി.സി രാജ്യങ്ങളുടെ സുരക്ഷ പ്രധാനം; സൈനിക മേധാവികളെ സ്വീകരിച്ച് ഹമജ് രാജാവ്

മനാമ: ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിൽ സൈനിക സേനയുടെ പങ്ക് വലുതാണെന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വ്യക്തമാക്കി. ബഹ്‌റൈനിൽ നടന്ന ജി.സി.സി സൈനിക മേധാവികളുടെ ഉന്നതതല യോഗത്തിന് ശേഷം മനാമയിൽ വെച്ച് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഊന്നിപ്പറഞ്ഞത്. ജി.സി.സി രാജ്യങ്ങളിലെ സായുധ സേനാ മേധാവികൾ, ജി.സി.സി അസിസ്റ്റന്റ് സെക്രട്ടറി ജനറൽ (സൈനിക കാര്യങ്ങൾ), ഏകീകൃത സൈനിക കമാൻഡ് കമാൻഡർ എന്നിവർ അടങ്ങിയ സംഘമാണ് രാജാവിനെ സന്ദർശിച്ചത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ സൈനിക സഹകരണം അനിവാര്യമാണെന്ന് രാജാവ് അഭിപ്രായപ്പെട്ടു. സമീപകാലത്തുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ അതീവ പ്രൊഫഷണലിസത്തോടും കാര്യക്ഷമതയോടും കൂടി നേരിട്ട ഗൾഫ് പ്രതിരോധ സംവിധാനത്തെയും അദ്ദേഹം പ്രശംസിച്ചു.

ജി.സി.സിയിലെ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം തങ്ങൾക്കെല്ലാവർക്കും നേരെയുള്ള ആക്രമണമാണെന്ന് വ്യക്തമാക്കിയ രാജാവ്, സൈനിക-പ്രതിരോധ മേഖലകളിൽ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യത്തെയും ഏകോപനത്തെയും അഭിനന്ദിച്ചു. രാജാവിന്റെ നിർദ്ദേശങ്ങൾക്കും പിന്തുണയ്ക്കും സൈനിക മേധാവികൾ യോഗത്തിൽ നന്ദി രേഖപ്പെടുത്തി. മേഖലയിൽ സമാധാനവും പുരോഗതിയും നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണെന്നും ഏത് വെല്ലുവിളികളെയും നേരിടാൻ ജിസിസി സേന സജ്ജമാണെന്നും കൂടിക്കാഴ്ചയിൽ വിലയിരുത്തപ്പെട്ടു.

Tags:    
News Summary - Security of GCC countries is important; King Hamad receives military chiefs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.