ബഹ്റൈന്‍ കേന്ദ്രീകൃത അറവുശാലയില്‍ തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

മനാമ: കേന്ദ്രീകൃത അറവുശാലയില്‍ ജോലിചെയ്യുന്ന 100ലധികം പേര്‍ക്ക് ജൂണ്‍ അവസാനത്തോടെ തൊഴില്‍ നഷ്ടമാകുമെന്ന് കരുതുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു. സ്ഥാപനം മൂന്ന് പതിറ്റാണ്ടുമുമ്പ് സ്ഥാപിതമായതു മുതല്‍ തൊഴിലെടുക്കുന്നവരും ജോലി നഷ്ടപ്പെടുന്നവരില്‍ പെടും. അറവുശാല പൂര്‍ണമായും അടക്കില്ളെന്നും പൊതുജനങ്ങള്‍ക്ക് നിശ്ചിത തുക നല്‍കി ആടിനെ കശാപ്പുചെയ്ത് നല്‍കുന്ന സൗകര്യം നിലനിര്‍ത്തുമെന്നും ബഹ്റൈന്‍ ലൈവ്സ്റ്റോക് കമ്പനി (ബി.എല്‍.സി) ജനറല്‍ മാനേജര്‍ ഇബ്രാഹിം സൈനല്‍ പറഞ്ഞതായി റിപ്പോര്‍ടുണ്ട്.
ശീതീകരിച്ച മാംസം ആവശ്യത്തിന് ഇറക്കുമതി ചെയ്ത് കമ്പോളത്തില്‍ എത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കന്നുകാലികളെ ഇറക്കുമതി ചെയ്ത് അറവുശാല നിലനിര്‍ത്തുന്നത് ലാഭകരമാകില്ളെന്നാണ് ഇതുസംബന്ധിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ, അറവുശാലയിലെ തൊഴിലാളികളുടെ കരാര്‍ പതിയെ റദ്ദു ചെയ്യും. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നവരുടെ സാമ്പത്തികാവസ്ഥ താറുമാറാകുന്നതിനെ കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു.
നഷ്ടത്തെ തുടര്‍ന്ന് ഏപ്രിലില്‍ അറവുശാല അടക്കാനായിരുന്നു തീരുമാനമെങ്കിലും റമദാന്‍ വിപണിയിലെ മാംസ വ്യാപാരത്തെ ബാധിക്കുമെന്നതിനാല്‍ ഇത് നീട്ടിവെക്കുകയായിരുന്നു.
ബഹ്റൈനില്‍ മാംസ സബ്സിഡി സര്‍ക്കാര്‍ പിന്‍വലിച്ചതോടെ, മാംസ വിപണിയില്‍ വന്‍ ഇടിവാണുണ്ടായത്. ഇതോടെ, സെന്‍ട്രല്‍ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെയുള്ള നിരവധി മലയാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്നിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.