ബഹ്റൈനിലെ പെട്രോള്‍ വിലയില്‍ വീണ്ടും മാറ്റങ്ങളുണ്ടാകുമെന്ന്

മനാമ: ബഹ്റൈനിലെ പെട്രോള്‍ വിലയില്‍ വീണ്ടും മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള നിരക്കുകള്‍ വിദഗ്ധ സമിതി പുന$പരിശോധിക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
ജനുവരിയില്‍ സര്‍ക്കാര്‍ മുംതാസ് പെട്രോളിന്‍െറ വില 60ശതമാനത്തോളം വര്‍ധിപ്പിച്ചിരുന്നു. ജായിദ് പെട്രോളിന് അന്ന് 56.25ശതമാനമാണ് വില വര്‍ധിപ്പിച്ചത്. കേവലം പത്തുമണിക്കൂര്‍ മുമ്പാണ് വില വര്‍ധനയുടെ അറിയിപ്പുണ്ടായത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ കുവൈത്തില്‍ പെട്രോള്‍ വില 80 ശതമാനമാണ് വര്‍ധിക്കുന്നത്. 
പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകുമെന്ന് നാഷണല്‍ ഓയില്‍ ആന്‍റ് ഗ്യാസ് അതോറിറ്റി (എന്‍.ഒ.ജ.എ) അധികൃതര്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. ലോകത്തെ ഇന്ധന നിരക്ക് വിലയിരുത്താനും മറ്റും ഒരു സമിതി രൂപവത്കരിക്കുകയും സാഹചര്യത്തിനനുസരിച്ച് വില കൂട്ടാനും കുറക്കാനുമാണ് പദ്ധതിയിടുന്നത്. യു.എ.ഇയില്‍ എണ്ണ വിപണിയിലെ വ്യതിയാനം എല്ലാ മാസവും പെട്രോള്‍ വിലയെയും ബാധിക്കുന്നുണ്ട്. എല്ലാ മാസവും 28നാണ് അവിടെ പെട്രോള്‍ വില മാറുന്നത്. 
ആഗോളവിപണിയില്‍ എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബഹ്റൈനില്‍ പെട്രോള്‍ വില കൂട്ടിയിരുന്നത്. ജനുവരിയില്‍ ഡീസലിന്‍െറയും മണ്ണെണ്ണയുടെയും വില ലിറ്ററിന് 120 ഫില്‍സ് ആയി ഉയര്‍ത്തിയിരുന്നു. മണ്ണെണ്ണക്ക് ഓരോ വര്‍ഷവും 20 ഫില്‍സ് വെച്ച് വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇത് 2018ല്‍ ലിറ്ററിന് 160 ഫില്‍സ് ആകുന്നത് വരെ തുടരും. എന്നാല്‍ ബേക്കറികള്‍ക്ക് മണ്ണെണ്ണ ലിറ്ററൊന്നിന് 25 ഫില്‍സ് നിരക്കിലും മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഡീസല്‍ ലിറ്ററൊന്നിന് 30 ഫില്‍സ് സബ്സിഡിയായും ലഭിക്കും. 
എണ്ണ വിപണിയിലുണ്ടായ വിലയിടിവിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മാംസ സബ്സിഡി റദ്ദാക്കല്‍, വൈദ്യുതി-ജല നിരക്ക് വര്‍ധിപ്പിക്കല്‍ എന്നിവയെല്ലാം ഇതില്‍ പെടും. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.