മനാമ: വ്യാജ ഇ-മെയിൽ വഴി സ്ഥാപനത്തെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ നാല് ഏഷ്യൻ പ്രവാസികൾക്ക് ലോവർ ക്രിമിനൽ കോടതി മൂന്ന് വർഷം തടവും 5,000 ബഹ്‌റൈൻ ദീനാർ പിഴയും വിധിച്ചു. ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മറ്റൊരു കമ്പനിയുടെ ഇ-മെയിൽ വിലാസം കൃത്രിമമായി നിർമ്മിച്ച് മറ്റൊരു കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. യഥാർത്ഥ ഇ-മെയിൽ വിലാസത്തിന്റെ ഡൊമെയ്ൻ നാമത്തിൽ ചെറിയ മാറ്റം വരുത്തി (ഒരു അക്ഷരം അധികമായി ചേർത്ത്) ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തിയതായി കാണിച്ച് വ്യാജ സന്ദേശം അയച്ചതിനെ തുടർന്ന് കമ്പനി ആ അക്കൗണ്ടിലേക്ക് പണം കൈമാറുകയായിരുന്നു.
ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തി പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിന്റെ ഒരു ഭാഗം തിരിച്ചുപിടിക്കാൻ അധികൃതർക്ക് സാധിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പണമടക്കുന്ന രീതികളോ മാറ്റിക്കൊണ്ട് ഇ-മെയിൽ വഴി ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഔദ്യോഗിക ചാനലുകൾ വഴി പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ 992 ഹോട്‌ലൈൻ വഴിയോ, 17108108 നമ്പറിലെ വാട്‌സാപ്പ് വഴിയോ, മൈഗവ് ആപ്പ് വഴിയോ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.