ദുബൈ: ഗുജറാത്ത് തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിത്താഴുകയായിരുന്ന യു.എ.ഇയിൽ നിന്നുള്ള കപ്പലിലെ 22 ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ഖോർഫക്കാനിൽനിന്ന് കർണാടകയിലെ കർവാറിലേക്ക് പോകുകയായിരുന്ന എം.ടി ഗ്ലോബൽ കിങ് എന്ന ചരക്കുകപ്പലാണ് പോർബന്ദർ തീരത്തുനിന്ന് 93 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപെട്ടത്. 118 മീറ്റർ നീളമുള്ള കപ്പലിൽ വെള്ളം കയറി മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കെ, ജീവനക്കാർ അപായമണി മുഴക്കുകയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിന് എത്തുകയുമായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല.
6000 ടൺ ബിറ്റുമിനുമായി പോകുകയായിരുന്ന കപ്പലിൽ 20 ഇന്ത്യക്കാരും ഒരു പാകിസ്താനിയും ഒരു ശ്രീലങ്കൻ സ്വദേശിയുമാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. കപ്പൽ മുങ്ങിത്താഴുന്നത് തടയാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. യു.എ.ഇയിൽ നിന്നും ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് പതിവായി ചരക്ക് കൊണ്ടുപോകുന്ന കപ്പലിൽ പാനമയുടെ പതാകയാണ് ഉള്ളതെന്ന് ടാങ്കർ ട്രാക്കിങ് വെബ്സൈറ്റുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.