ജിദ്ദ: അറബ് മേഖലയുടെ രാഷ്ട്രീയസ്ഥിരതയെ ബാധിക്കുന്ന ഒന്നിനെയും പൊറുപ്പിക്കില്ലെന്ന് സൗദി അറേബ്യ. പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സമാധാനപരമായ രാഷ്ട്രീയ പരിഹാരങ്ങളെ രാജ്യം സർവാത്മനാ പിന്തുണക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. ഇൗജിപ്തിൽ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് പ്രദേശങ്ങളുടെ െഎക്യം, പരമാധികാരം, സമഗ്രത എന്നിവക്കാണ് സൗദി അറേബ്യ മുൻഗണന നൽകുന്നത്. അത് രാജ്യതാൽപര്യമാണ്. ഇറാെൻറ ആണവപദ്ധതിയെക്കുറിച്ചും മേഖലയിലെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ആ ഭരണകൂടവുമായി ഏതെങ്കിലും അന്താരാഷ്ട്ര ചർച്ച നടക്കുകയാണെങ്കിൽ അവരുടെ ഭീഷണികൾ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളായിരിക്കണം ആ ചർച്ചയിൽ കക്ഷികളാകേണ്ടതെന്നും മന്ത്രി പറഞ്ഞു. അറബ് ലോകം വെല്ലുവിളികളെ നേരിട്ടുകൊണ്ടിക്കുകയാണ്. ഇൗ സാഹചര്യത്തിൽ സംയുക്ത അറബ് പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വെല്ലുവിളികൾക്കിടയിൽ കേന്ദ്ര പ്രശ്നങ്ങളോടുള്ള ഉറച്ച നിലപാടുകൾ മുറുകെപ്പിടിക്കുന്നു. അതിലേറ്റവും പ്രധാനം ഫലസ്തീൻ വിഷയമാണ്. സൗദി അറേബ്യ ഫലസ്തീൻ ജനതക്കൊപ്പമാണെന്ന ഉറച്ചനിലപാട് വീണ്ടും ആവർത്തിക്കുന്നു. പ്രശ്നത്തിൽ നീതിയുക്തവും സമഗ്രവുമായ പരിഹാരത്തിലെത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടാകും. 1967ലെ അതിർത്തി അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു. റിയാദ് കരാർ നടപ്പാക്കുന്നതിനെ രാജ്യം സ്വാഗതംചെയ്യുന്നു. ഒപ്പം യമെൻറ താൽപര്യങ്ങൾ സംരക്ഷിക്കാനും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനും ജനങ്ങളുടെ അഭിലാഷങ്ങൾ കൈവരിക്കാനും യമൻ പാർട്ടികൾ പുലർത്തുന്ന താൽപര്യത്തെയും ശ്രമങ്ങളെയും അഭിനന്ദിക്കുന്നു. 'റിയാദ് കരാർ' പ്രധാന ചുവടുവെപ്പാണെന്ന് ഇത് സ്ഥിരീകരിക്കുന്നു. യമെൻറ സുരക്ഷക്കും സ്ഥിരതക്കും ഇറാൻ പിന്തുണയുള്ള ഹൂതികൾ ഉയർത്തുന്ന ഭീഷണിയെ സൗദി അറേബ്യ തള്ളിക്കളയുന്നു. അറബ് മേഖല നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണികളാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ച് അറബ് രാജ്യങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും നേരെ ഇറാനിയൻ ഭരണകൂടം നടത്തുന്നത്. ആഭ്യന്തരകാര്യങ്ങളിൽവരെയുള്ള ഇടപെടലും ഹൂതികൾക്ക് നൽകുന്ന പിന്തുണയുമെല്ലാം ആ ഭീഷണികളിൽ ഉൾപ്പെടുന്നു. പല അറബ് രാജ്യങ്ങളിലും അരാജകത്വം സൃഷ്ടിക്കാനും വിഭജനമുണ്ടാക്കാനും അതുവഴി സർവനാശം വിതക്കാനും ശ്രമിക്കുന്നു. ഇറാനിയൻ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും പ്രാദേശിക സുരക്ഷക്ക് ഭീഷണിയാണ്. ശത്രുപരമായ ഇറാെൻറ ഭീഷണികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉണരണമെന്നും സൗദി വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.