നാസ അംഗീകരിച്ചത് 3 വിഭവങ്ങൾ മാത്രം! ബഹിരാകാശത്തേക്ക് കൂടെ കൊണ്ടുപോയ ഇന്ത്യൻ വിഭവങ്ങളെക്കുറിച്ച് ശുഭാൻഷു ശുക്ല

ലോകത്തിന്റെ ഏത് കോണിൽ പോയാലും സ്വന്തം നാട്ടിലെ ഭക്ഷണത്തിന്റെ രുചി മറക്കാൻ ഒരു ഇന്ത്യക്കാരനും കഴിയില്ല. ബഹിരാകാശത്തോളം ഉയർന്നാലും നമ്മുടെ നാടൻ വിഭവങ്ങളോട് തോന്നുന്ന ആ കൊതി അങ്ങനെ പെട്ടെന്നൊന്നും മാറുകയുമില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലക്കും അനുഭവം മറിച്ചായിരുന്നില്ല. എന്നാൽ ഇന്ത്യയിൽ നിന്ന് തയാറാക്കിയ വിഭവങ്ങളുടെ ഒരു വലിയ നിരയിൽ നിന്ന് കേവലം 3 വിഭവങ്ങൾക്ക് മാത്രമാണ് നാസയുടെ ബഹിരാകാശ അനുമതി നേടാനായത്.

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാന് മുന്നോടിയായി ഡി.ആർ.ഡി.ഒ.ക്ക് കീഴിലുള്ള ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി ബഹിരാകാശ യാത്രക്കായി വൈവിധ്യമാർന്ന വിഭവങ്ങളായിരുന്നു തയാറാക്കിയിരുന്നത്. കിച്ചടി, പുലാവ്, വിവിധതരം പച്ചക്കറി കറികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ കർശനമായ ഗുണനിലവാര-സുരക്ഷാ പരിശോധനകൾക്കൊടുവിൽ കേവലം മൂന്ന് വിഭവങ്ങൾക്ക് മാത്രമാണ് ബഹിരാകാശ യാത്രക്കുള്ള അന്തിമ സർട്ടിഫിക്കേഷൻ ലഭിച്ചത്. ഗാജർ കാ ഹൽവ, മൂങ് ദാൽ ഹൽവ, മാമ്പഴച്ചാറായ ആമ്രസ് എന്നിവയായിരുന്നു ആ വിഭവങ്ങൾ.

മറ്റ് നാടൻ വിഭവങ്ങൾ എന്തുകൊണ്ട് ബഹിരാകാശ മെനുവിൽ ഇടംപിടിച്ചില്ല എന്നതിന് പ്രധാന കാരണം സമയക്കുറവാണെന്ന് പോഡ്‌കാസ്റ്റിലൂടെ ശുഭാൻഷു ശുക്ല വെളിപ്പെടുത്തി. കൂടുതൽ പരിശോധനകളും ക്വാളിഫിക്കേഷൻ ടെസ്റ്റുകളും നടത്താൻ ശാസ്ത്രജ്ഞർ ആഗ്രഹിച്ചിരുന്നെങ്കിലും, യാത്രക്ക് മുൻപ് അതിനുള്ള സമയം ലഭിച്ചില്ല. കൂടാതെ ബഹിരാകാശത്തേക്ക് ഭക്ഷണം കൊണ്ടുപോകുന്നത് നാം കരുതുന്നത്ര എളുപ്പമല്ല. പൂജ്യം ഗുരുത്വാകർഷണമുള്ള അന്തരീക്ഷത്തിൽ ഭക്ഷണത്തിൽ നിന്നുള്ള പൊടികളോ ഈർപ്പമോ വായുവിൽ ഒഴുകിനടന്ന് ബഹിരാകാശ നിലയത്തിലെ അത്യാധുനിക ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. കൂടാതെ റഫ്രിജറേറ്റർ ഇല്ലാതെ തന്നെ മാസങ്ങളോളം കേടുകൂടാതെ ഇരിക്കുകയും വേണം.

ബഹിരാകാശ നിലയത്തിൽ വെച്ച് ഈ മൂന്ന് നാടൻ വിഭവങ്ങളും തനിക്ക് കഴിക്കാൻ സാധിച്ചില്ലെന്നും കൂടെയുള്ള സഹപ്രവർത്തകരായ വിദേശ ബഹിരാകാശ യാത്രികർക്ക് അത് പങ്കുവെച്ചു നൽകിയെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. അവരെല്ലാം തന്നെ ഇന്ത്യൻ രുചികൾ വളരെ ആസ്വദിച്ചാണ് കഴിച്ചത്. എന്നാൽ ദൗത്യത്തിന്റെ 13-ാം നാൾ ആയപ്പോഴേക്കും എരിവും ഉപ്പുമുള്ള നാടൻ പലഹാരങ്ങൾ കഴിക്കാൻ ശുഭാൻഷുവിന് ശക്തമായ കൊതി തോന്നിയിരുന്നു.

ഒടുവിൽ ഭൂമിയിൽ തിരിച്ചിറങ്ങിയ ശേഷം ഇന്ത്യൻ ഫ്ലൈറ്റ് സർജൻ നൽകിയ നേന്ത്രക്കായ ഉപ്പേരിയും ഭാകർവാടിയും കഴിച്ചാണ് അദ്ദേഹം തന്റെ കൊതി തീർത്തത്. വരാനിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് കൂടുതൽ നാടൻ രുചികൾ ലഭ്യമാക്കാനുള്ള പരീക്ഷണങ്ങൾക്ക് ഈ അനുഭവം ഏറെ സഹായകരമാകും.

Tags:    
News Summary - Shubhaanshu Shukla on Indian dishes taken into space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-24 04:13 GMT