മുൻനിര ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ 'അനലോഗ് പനീർ' അഥവാ കൃത്രിമ പനീർ അടങ്ങിയ വിഭവങ്ങൾ വിൽക്കുന്നതിന് കർശന വിലക്കേർപ്പെടുത്തി. ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണമേന്മയുള്ളതും ശുദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൃത്രിമമായി നിർമിക്കുന്ന ഇത്തരം ഡയറി ഉൽപ്പന്നങ്ങൾക്ക് പകരം യഥാർഥ പാൽ ഉപയോഗിച്ച് തയാറാക്കുന്ന സ്വാഭാവിക പനീറിലേക്ക് മാറാൻ സൊമാറ്റോ തങ്ങളുമായി സഹകരിക്കുന്ന റെസ്റ്റോറന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാബല്യത്തിൽ വന്ന പുതിയ നയം അനുസരിച്ച് ഡയറി ഇതര ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് റെസ്റ്റോറന്റുകൾ തന്നെ വ്യക്തമാക്കിയ വിഭവങ്ങൾ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉടനടി നീക്കം ചെയ്തിട്ടുണ്ട്. റസ്റ്റോറന്റുകൾ ഉപയോഗിക്കുന്ന ചേരുവകൾ കൃത്യമായി പരിശോധിക്കണമെന്നും വിതരണക്കാരിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ ലേബലുകൾ പരിശോധിച്ച് അവ യഥാർഥ ഡയറി ഉൽപ്പന്നങ്ങൾ തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്. സൊമാറ്റോയുടെ ഈ മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങളെ ആപ്പിൽ നിന്ന് പൂർണമായും പുറത്താക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പാൽ കൊഴുപ്പിന് പകരം സസ്യ എണ്ണകൾ, അന്നജം, പ്ലാന്റ് പ്രോട്ടീനുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവ ചേർത്താണ് അനലോഗ് പനീർ നിർമിക്കുന്നത്. യഥാർഥ പനീറിന്റെ അതേ രുചിയും രൂപവും തോന്നിക്കുമെങ്കിലും ഇവ ആരോഗ്യത്തിന് അനുയോജ്യമല്ലെന്ന വിമർശനം ശക്തമാണ്. വ്യാജ പനീറുകൾ 'പനീർ' എന്ന പേരിൽ വിൽക്കുന്നത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന കണ്ടെത്തലിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ഇതിനോടകം പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സൊമാറ്റോയും കർശന നടപടികളിലേക്ക് കടന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.