ബോസ്റ്റൺ: 1998ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ സ്കോട്ട്ലൻഡിന് ജയം. ഹെയ്തിയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് സ്കോട്ടിഷുകാർ ലോകകപ്പിൽ 36 വർഷത്തിനിടെ ആദ്യ ജയം സ്വന്തമാക്കിയത്.
ജയത്തോടെ ബ്രസീൽ ഉൾപ്പെട്ട ഗ്രൂപ്പ് ‘സി’യിൽ സ്കോട്ട്ലൻഡ് ഒന്നാമതെത്തി. 1998ൽ ഒരു മത്സരം പോലും ജയിക്കാതെയാണ് ടീം പുറത്തായത്. മത്സരത്തിന്‍റെ 28ാം മിനിറ്റിൽ ജോൺ മക്ഗിനാണ് ടീമിന്‍റെ വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തില് സ്‌കോട്ടിഷുകാരാണ് കളം നിറഞ്ഞു കളിച്ചത്. പിന്നാലെ ഹെയ്തിയും മത്സരത്തിലേക്ക് തിരിച്ചെത്തി. 16-ാം മിനിറ്റിൽ സ്‌കോട്ടിഷ് താരം മക്ടോമിന തൊടുത്ത മനോഹരമായ ഒരു കർവിങ് ഷോട്ട് ഗോൾ കീപ്പറെയും മറികടന്ന് പോസ്റ്റിലിടിച്ച് തെറിച്ചു. കൗണ്ടർ അറ്റാക്കുകളിലൂടെ ഹെയ്തിയും സ്കോട്ടിഷുകാരെ പരീക്ഷിച്ചു. 28ാം മിനിറ്റിൽ വിങ്ങർ ഗാനൻ ഡോക് നടത്തിയ മികച്ചൊരു മുന്നേറ്റമാണ് ഗോളിലെത്തിയത്.
ഗാനൻ ഡോക് നൽകിയ ക്രോസ്, ക്ലോസ് റേഞ്ചിൽനിന്ന് ചേ ആദംസ് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഹെയ്തി ഗോൾക്കീപ്പർ ജോണി പ്ലാസിഡ് തടഞ്ഞിട്ടു. എന്നാൽ റീ ബൗണ്ട് പന്ത് ചെന്നുവീണത് മക്ഗിന്നിന്റെ മുന്നിലായിരുന്നു. ഒട്ടും വൈകാതെ താരം പന്ത് വലയിലാക്കി. വാർ പരിശോധനക്കുശേഷമാണ് ഗോൾ സ്ഥിരീകരിച്ചത്. 1-0ത്തിനാണ് ഇടവേളക്കു പിരിഞ്ഞത്.
രണ്ടാം പകുതിയിലും സമനില ഗോളിനായുള്ള ഹെയ്തിയുടെ മുന്നേറ്റങ്ങളെല്ലാം സ്കോട്ടിഷുകാർ പ്രതിരോധിച്ചു. 84-ാം മിനിറ്റിൽ ഹെയ്റ്റി താരം ഫ്രാന്റ്സ്ഡി പിയറോട്ടിന് ലഭിച്ച മികച്ചൊരു ഹെഡ്ഡർ അവസരം പോസ്റ്റിന് പുറത്തേക്ക് പോയി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ റൂബൻ പ്രൊവിഡൻസ് തൊടുത്ത ഷോട്ടുകൾ സ്കോട്ടിഷ് പ്രതിരോധത്തിൽ തട്ടി തകർന്നു. ഒടുവിൽ 1-0ത്തിന് മത്സരം അവസാനിച്ചു, 52 വർഷത്തിനു ശേഷമാണ് ഹെയ്തി ലോകകപ്പ് കളിക്കുന്നത്.
ജയത്തോടെ സ്കോട്ടിഷുകാർ പ്രീ ക്വാർട്ടർ സാധ്യതയും സജീവമാക്കി. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ബ്രസീലും മൊറോക്കോയും 1-1 ന് സമനിലയിൽ പിരിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.