വാൻകൂവർ (കാനഡ): ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ തുർക്കിയക്കെതിരെ ആദ്യ പകുതിയിൽ ആസ്ട്രേലിയ ഒരു ഗോളിനു മുന്നിൽ. ആക്രമണ ഫുട്ബാളുമായി കളംനിറഞ്ഞു കളിക്കുന്ന തുർക്കിയയെ, ഒരു മിന്നൽ കൗണ്ടർ അറ്റാക്കിലൂടെയാണ് സോക്കറൂസ് ഞെട്ടിച്ചത്.
മത്സരത്തിന്‍റെ 27ാം മിനിറ്റിൽ നെസ്റ്ററി ഇറംകുണ്ടയാണ് ഗോൾ നേടിയത്. തുർക്കിയയുടെ കടുത്ത ആക്രമണത്തെ പ്രതിരോധകോട്ടക്കെട്ടിയാണ് ആസ്ട്രേലിയ തടുക്കുന്നത്. പന്ത് കൈവശം വെകുന്നതിലും ഗോളിലേക്കുള്ള നീക്കങ്ങളിലും തുർക്കിയക്കാണ് മുൻതൂക്കം. മൂന്നം മിനിറ്റിൽ തന്നെ തുർക്കിയക്ക് തുടരെ രണ്ടു കോർണറുകൾ ലഭിച്ചെങ്കിലും ഓസീസ് പ്രതിരോധിച്ചു. ആറാം മിനിറ്റിൽ യുവതാരം അർദാ ഗുലറിന്‍റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്ക്. 13ാം മിനിറ്റിൽ ഓസീസിന്‍റെ മികച്ചൊരു മുന്നേറ്റം.
എയ്ഡൻ ഒനീൽ നൽകിയ ഒരു ത്രൂ ബാൾ ജേക്കബ് ഇറ്റാലിയാനോയിലേക്ക്. മൈതാനത്തിന്‍റെ വലതു പാർശ്വത്തിൽനിന്ന് ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് താരങ്ങൾക്കു മുകളിലൂടെ പോയി. പ്രതിരോധത്തിലൂന്നി കളിച്ച ആസ്ട്രേലിയ കൗണ്ടർ അറ്റാക്കിലൂടെ പലപ്പോഴും തുർക്കിയ ബോക്സിൽ ഭീഷണിയുയർത്തി. ഒടുവിൽ കളിയുടെ ഗതിക്ക് വിപരീതമായി 27ാം മിനിറ്റിൽ സോക്കറൂസ് ലീഡെടുത്തു. തുർക്കിയയുടെ അർദ ഗുലർ തൊടുത്ത ഒരു ഫസ്റ്റ് ടൈം വോളി ആസ്ട്രേലിയൻ ഗോൾകീപ്പർ പാട്രിക് ബീച്ച് കൈയിലൊതുക്കി. ഒട്ടും സമയം കളയാതെ പന്ത് ഓകോൺ എങ്സ്റ്റലർക്ക് എറിഞ്ഞു നൽകി. തുർക്കിയ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത്, എങ്സ്റ്റലർ ബോക്‌സിന് മുന്നിലേക്ക് നീട്ടിനൽകിയ പന്ത് വിങ്ങർ നെസ്റ്ററി ഇറംഗുണ്ട പിടിച്ചെടുത്തു. പന്തുമായി മുന്നേറി, പ്രതിരോധ താരങ്ങളെയും മറികടന്ന് താരം വലയിലാക്കി.
അർദ ഗുലറിന്‍റെ ഷോട്ട് കൈയിലൊതുക്കി 18 സെക്കൻഡ് കൊണ്ടാണ് ഇപ്പുറത്ത് ഗോൾ വീണത്. ഗോൾ വീണതോടെ തുർക്കിയ കൂടുതൽ ഉണർന്നു കളിച്ചു.
30ാം മിനിറ്റിൽ അബ്ദുൽകരീം ബാർദാക്കിയുടെ ഒരു ലോങ് റേഞ്ച് ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. ഇൻജുറി ടൈമിൽ ബോക്സിനുള്ളിൽ ഗുലറിന്‍റെ നേതൃത്വത്തിൽ നടത്തിയ നീക്കം സോക്കറൂസ് പ്രതിരോധിച്ചു. പ്രതിരോധത്തിന് മുൻതൂക്കം നൽകി 5-4-1 ശൈലിയിലാണ് ഓസീസ് കളത്തിലിറങ്ങിയത്. ടീമിലെ 10 താരങ്ങളും ആദ്യമായി ലോകകപ്പ് കളിക്കുന്നവരാണ്. 4-2-3-1 ഫോർമേഷനിൽ തുർക്കിയയും. യുവന്‍റസ് യുവതാരം കെനാൻ യിൽഡിസിനെ ബെഞ്ചിലിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.