ഫുട്ബാൾ വിസ്മയത്തിന് കണ്ണീരോടെ വിട; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി സി.കെ. വിനീത്

കൊച്ചി: ലോകകപ്പിൽ സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതിനും, വിശ്വവേദിയിൽ ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ സാന്നിധ്യമുണ്ടാകില്ലെന്ന കഠിനമായ യാഥാർത്ഥ്യത്തിനും പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി മലയാളി ഫുട്ബാൾ താരം സി.കെ. വിനീത്. ഫുട്ബാളിൽ എത്ര എഴുതിയാലും വാക്കുകൾ തികയാത്ത അപൂർവ്വം പ്രതിഭകളിൽ ഒരാളാണ് റൊണാൾഡോയെന്നും അദ്ദേഹത്തിന്റെ പടിയിറക്കത്തോടെ ഒരു സുവർണ്ണ യുഗത്തിനാണ് അവസാനമാകുന്നതെന്നും വിനീത് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

മദീറയിലെ അറ്റ്ലാന്റിക് കടൽത്തീരത്തെ ദരിദ്രമായ ചുറ്റുപാടുകളിൽ നിന്ന് കഠിനാധ്വാനം കൊണ്ട് മാത്രം ഫുട്ബോൾ ലോകത്തിന്റെ നെറുകയിലെത്തിയ റൊണാൾഡോയുടെ ജീവിതയാത്രയെ വിനീത് കുറിപ്പിൽ അനുസ്മരിച്ചു. അച്ഛന്റെ മദ്യപാനവും കുടുംബത്തിന്റെ പട്ടിണിയും കണ്ട് വളർന്ന ബാല്യവും, ഹൃദ്രോഗത്തെ തുടർന്ന് പതിനഞ്ചാം വയസ്സിൽ കരിയർ തന്നെ പ്രതിസന്ധിയിലായ ഘട്ടവും അതിജീവിച്ചാണ് റൊണാൾഡോ ഇരുപത് വർഷത്തിലേറെ ഫുട്ബാൾ ലോകം ഭരിച്ചതെന്ന് വിനീത് ഓർമ്മിപ്പിച്ചു.

Full View

സി.കെ. വിനീതിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ്ണരൂപം:

"കളി കഴിഞ്ഞാൽ സാധാരണ എന്തെങ്കിലും കുറിക്കാറുണ്ട്. പക്ഷേ ഇന്ന് കളി തീർന്നത് മുതൽ ആലോചിക്കുകയാണ്.. എന്തെഴുതും? സത്യം പറഞ്ഞാൽ വാക്കുകൾ കിട്ടുന്നില്ല. ഫുട്ബോളിൽ എത്ര എഴുതിയാലും വാക്കുകൾ മതിയാകാത്ത രണ്ട് പേരേയുള്ളൂ. അതിൽ ഒരാളാണ് ഇയാൾ. ഇപ്പോൾ അയാളും യാത്ര പറയുകയാണ്. ആ പേമാരി പെയ്തൊഴിയുകയാണ്!

മദീറയിലെ അറ്റ്ലാന്റിക് കടൽത്തീരത്തെ ഒരു ചെറിയ വീട്ടിൽ, അച്ഛന്റെ മദ്യപാനവും കുടുംബത്തിന്റെ പട്ടിണിയും കണ്ട് വളർന്നൊരു കുട്ടി. അമ്മ മറ്റുള്ളവരുടെ വീടുകളിൽ ജോലി ചെയ്ത് നേടിയ തുച്ഛമായ വരുമാനത്തിൽ, തുന്നിക്കൂട്ടിയ ബൂട്ടുമായി തെരുവിൽ പന്തുതട്ടിയ മകൻ. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്ന അസുഖം കാരണം പതിനഞ്ചാം വയസ്സിൽ ഫുട്ബോൾ കരിയർ തന്നെ അവസാനിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ ആ കുട്ടി, വിധിയെയും രോഗത്തെയും ദാരിദ്ര്യത്തെയും വെല്ലുവിളിച്ച് പിന്നീട് ഇരുപത് വർഷത്തിലേറെ ഫുട്ബോൾ ലോകം ഭരിച്ചിട്ടുണ്ടെങ്കിൽ അത് അയാളുടെ കഠിനാധ്വാനത്തിന്റെയും ചങ്കുറപ്പിന്റെയും ഒറ്റബലത്തിലാണ്.

കരിയറിലെ എല്ലാ രാജസൂയങ്ങളും പട്ടാഭിഷേകങ്ങളും കഴിഞ്ഞ്, ഫുട്ബോൾ ചരിത്രത്തിലെ ഒട്ടുമിക്ക റെക്കോർഡുകളും സ്വന്തം പേരിൽ എഴുതിച്ചേർത്താണ് അയാൾ ഇന്ന് പടിയിറങ്ങുന്നത്. കാൽനൂറ്റാണ്ടോളം നീണ്ട ലോകകപ്പ് യാത്രയുടെ അസ്തമയത്തിൽ ബാക്കിയാകുന്നത് കപ്പുയർത്തുകയെന്ന പൂർത്തിയാകാത്ത സ്വപ്നം മാത്രമായിരിക്കാം.

ഫുട്ബോളിൽ ‘അർഹത’ എന്ന വാക്കിന് ക്രിസ്റ്റ്യാനോ റൊണാൾഡോയോളം അർഥം നൽകിയ മറ്റൊരു കളിക്കാരനെ കണ്ടെത്തുക എളുപ്പമല്ല. ബാല്യത്തിൽ തന്നെ ജീവിതം പഠിപ്പിച്ച കഠിനതകളെ അതിജീവിച്ച്, തന്റെ ശരീരവും മനസ്സും ജീവിതവും ഈ കളിക്കായി സമർപ്പിച്ച മനുഷ്യൻ. അസാധ്യങ്ങൾ സാധ്യമാക്കിയ പോരാളി. ആ മനുഷ്യൻ തീർച്ചയായും ഒരു ലോകകപ്പ് കിരീടം അർഹിച്ചിരുന്നു. എന്നാൽ ഫുട്ബോൾ പലപ്പോഴും കഠിനമായ യാഥാർഥ്യങ്ങളുടെ കൂടി കളിയാണ്. അവിടെ എല്ലാം തികഞ്ഞവർക്ക് പോലും ചില സ്വപ്നങ്ങൾ അപൂർണമായി അവശേഷിക്കും. അതാണ് ഈ കളിയുടെ സൗന്ദര്യവും.

ഒരു യുഗം കൂടി അവസാനിക്കുന്നു.

പുതിയ താരങ്ങൾ ഉദിക്കും. പുതിയ റെക്കോർഡുകൾ പിറക്കും. അന്ന് ഫുട്ബോൾ ചരിത്രം അയാളെ ഓർക്കുക ഈ അപൂർണതയുടെ പേരിലാവില്ല. കുറവുകളെയും വേദനകളെയും അതിജീവിച്ച്, തന്റെ കഠിനാധ്വാനവും അടങ്ങാത്ത മനക്കരുത്തും കൊണ്ട് ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ സ്വന്തം സിംഹാസനം പണിത മദീറയിലെ ആ കൊച്ചു കുട്ടിയുടെ പേരിലായിരിക്കും. അസാധ്യമായ സ്വപ്നങ്ങൾ കാണാൻ ധൈര്യപ്പെട്ടും അവയെ യാഥാർഥ്യമാക്കാൻ ജീവിതം മുഴുവൻ പോരാടിയും ജീവിച്ച ആ മനുഷ്യന്റെ കഥയില്ലാതെ ഫുട്ബോളിന്റെ ചരിത്രം പൂർണ്ണമാകില്ല.

തലമുറകളെ സ്വപ്നം കാണാൻ പഠിപ്പിച്ച, ആ സ്വപ്നങ്ങൾക്കായി അവസാന ശ്വാസം വരെ പോരാടാൻ പഠിപ്പിച്ച, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവിക്കുന്ന മാതൃകയായ ഈ ഇതിഹാസത്തിന് ലോകം നൽകുന്ന സ്നേഹവും ബഹുമാനവും തന്നെയാകും അയാൾ നേടിയ ഏറ്റവും വലിയ കിരീടം. നന്ദി, ക്രിസ്റ്റ്യാനോ. ആദരവ്."

ഫുട്ബാൾ ചരിത്രത്തിലെ ഒട്ടുമിക്ക റെക്കോർഡുകളും സ്വന്തമാക്കിയ റൊണാൾഡോയ്ക്ക് ലോകകപ്പ് കിരീടം എന്ന അപൂർണ്ണമായ സ്വപ്നം ബാക്കിയുണ്ടെങ്കിലും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ നൽകുന്ന സ്നേഹവും ബഹുമാനവുമായിരിക്കും അദ്ദേഹം നേടിയ ഏറ്റവും വലിയ കിരീടമെന്ന് വിനീത് കൂട്ടിച്ചേർത്തു. 

Tags:    
News Summary - CK Vineeth Pens Emotional Post on Cristiano Ronaldo's World Cup Exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.