കളിച്ചത് തുർക്കിയ, പക്ഷേ ഗോളടിച്ചതും ജയിച്ചതും ആസ്ട്രേലിയ (2-0)

വാൻകൂവർ (കാനഡ): ആക്രമണ ഫുട്ബാളുമായി കളംനിറഞ്ഞു കളിച്ച തുർക്കിയയെ പ്രതിരോധകോട്ട കെട്ടിയും കൗണ്ടർ അറ്റാക്കിലൂടെയും മലർത്തിയടിച്ച ആസ്ട്രേലിയക്ക് ലോകകപ്പിൽ ജയത്തുടക്കം.

ഗ്രൂപ്പ് ഡിയിൽ തുർക്കിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് സോക്കറൂസ് വീഴ്ത്തിയത്. ഇരുപകുതികളിലുമായി നെസ്റ്ററി ഇറംകുണ്ടയും (27ാം മിനിറ്റിൽ) മെറ്റ്കാഫെയുമാണ് (75) ആസ്ട്രേലിയയുടെ വിജയ ഗോൾ നേടിയത്. കളിയിലെ കണക്കുകൾക്കു വിപരീതമാണ് മത്സര ഫലം. കളിയിൽ സമസ്ത മേഖലയിലൂം തുർക്കിയ ബഹുദൂരം മുന്നിട്ടുനിന്നെങ്കിലും സോക്കറൂസ് പ്രതിരോധം മാത്രം മറികടക്കാനായില്ല. 70 ശതാമനവും പന്ത് കൈവശം വെച്ചു കളിച്ച തുർക്കിയ, ഗോളിലേക്ക് 30 ഷോട്ടുകളാണ് ഉതിർത്തത്. ആസ്ട്രേലിയ പായിച്ചത് ഒമ്പതു ഷോട്ടുകൾ മാത്രം. സോക്കറൂസ് ഗോൾകീപ്പർ പാട്രിക് ബീച്ചിന്‍റെ സേവുകളും തുർക്കിയക്ക് തിരിച്ചടിയായി.

ഗോളെന്നുറപ്പിച്ച ഒന്നിലധികം നീക്കങ്ങളാണ് താരം വിഫലമാക്കിയത്. കളിയുടെ തുടക്കം മുതൽ ആക്രമണമായിരുന്നു തുർക്കിയയുടെ നയം. എന്നാൽ, കൗണ്ടർ അറ്റാക്ക് പ്രതിരോധിക്കുന്നതിൽ അവർ പരാജയപ്പെട്ടു. തുർക്കിയയെ ഞെട്ടിച്ചാണ് 27ാം മിനിറ്റിൽ ഒരു അതിവേഗ കൗണ്ടർ അറ്റാക്കിലൂടെ സോക്കറൂസ് മത്സരത്തിൽ ലീഡെടുക്കുന്നത്. അർദ ഗുലർ തൊടുത്ത ഒരു ഫസ്റ്റ് ടൈം വോളി ആസ്ട്രേലിയൻ ഗോൾകീപ്പർ പാട്രിക് ബീച്ച് കൈയിലൊതുക്കി. ഒട്ടും സമയം കളയാതെ പന്ത് ഓകോൺ എങ്സ്റ്റലർക്ക് എറിഞ്ഞു നൽകി. തുർക്കിയ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത്, എങ്സ്റ്റലർ ബോക്‌സിന് മുന്നിലേക്ക് നീട്ടിനൽകിയ പന്ത് വിങ്ങർ നെസ്റ്ററി ഇറംഗുണ്ട പിടിച്ചെടുത്തു. പന്തുമായി മുന്നേറി, പ്രതിരോധ താരങ്ങളെയും മറികടന്ന് താരം വലയിലാക്കി.

അർദ ഗുലറിന്‍റെ ഷോട്ട് കൈയിലൊതുക്കി 18 സെക്കൻഡ് കൊണ്ടാണ് ഇപ്പുറത്ത് ഗോൾ വീണത്. ഒരു കൗണ്ടർ അറ്റാക്കിൽനിന്നുതന്നെയാണ് രണ്ടാമത്തെ ഗോളും നേടിയത്. 20 വാര പുറത്തുനിന്നുള്ള കൊന്നോർ മെറ്റ്കാഫെയുടെ നിലംപറ്റെയുള്ള ഷോട്ട് തുർക്കിയ ഗോൾകീപ്പർ ഉഗുർക്കൻ കക്കിറിനെയും മറികടന്ന് വലയിൽ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുവതാരം കെനാൻ യീൽഡിസിനെ തുർക്കിയ പരിശീലകൻ കളത്തിലിറക്കി. 56ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ഗുലറിന്‍റെ ഫ്രീകിക്ക് ആസ്ട്രേലിയൻ ഗോൾകീപ്പർ തട്ടിയകറ്റി. റീബൗണ്ട് പന്ത് ഗോളാക്കാനുള്ള തുർക്കിയ താരങ്ങളുടെ നീക്കവും സോക്കറൂസ് പ്രതിരോധിച്ചു.

80ാം മിനിറ്റിൽ പാട്രിക് ബീച്ചിന്‍റെ മികച്ചൊരു രക്ഷപ്പെടുത്തൽ. ഗോളെന്നുറപ്പിച്ച ബോസ്കിനു പുറത്തുനിന്നുള്ള ഫ്രീകിക്ക് താരം തട്ടിയകറ്റി. മൂന്നം മിനിറ്റിൽ തന്നെ തുർക്കിയക്ക് തുടരെ രണ്ടു കോർണറുകൾ ലഭിച്ചെങ്കിലും ഓസീസ് പ്രതിരോധിച്ചു. ആറാം മിനിറ്റിൽ യുവതാരം അർദാ ഗുലറിന്‍റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്ക്. 13ാം മിനിറ്റിൽ ഓസീസിന്‍റെ മികച്ചൊരു മുന്നേറ്റം.

എയ്ഡൻ ഒനീൽ നൽകിയ ഒരു ത്രൂ ബാൾ ജേക്കബ് ഇറ്റാലിയാനോയിലേക്ക്. മൈതാനത്തിന്‍റെ വലതു പാർശ്വത്തിൽനിന്ന് ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് താരങ്ങൾക്കു മുകളിലൂടെ പോയി. പ്രതിരോധത്തിലൂന്നി കളിച്ച ആസ്ട്രേലിയ കൗണ്ടർ അറ്റാക്കിലൂടെ പലപ്പോഴും തുർക്കിയ ബോക്സിൽ ഭീഷണിയുയർത്തി. ഒടുവിൽ കളിയുടെ ഗതിക്ക് വിപരീതമായി ഗോൾ വീണതോടെ തുർക്കിയ കൂടുതൽ ഉണർന്നു കളിച്ചെങ്കിലും പ്രതിരോധകോട്ട മറികടക്കാനായില്ല.

30ാം മിനിറ്റിൽ അബ്ദുൽകരീം ബാർദാക്കിയുടെ ഒരു ലോങ് റേഞ്ച് ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. ഇൻജുറി ടൈമിൽ ബോക്സിനുള്ളിൽ ഗുലറിന്‍റെ നേതൃത്വത്തിൽ നടത്തിയ നീക്കം സോക്കറൂസ് പ്രതിരോധിച്ചു. ജയത്തോടെ ഗ്രൂപ്പിൽ മൂന്നു പോയന്‍റുമായി യു.എസിനു പിന്നിൽ രണ്ടാമതെത്തി ആസ്ട്രേലിയ. പ്രതിരോധത്തിന് മുൻതൂക്കം നൽകി 5-4-1 ശൈലിയിലാണ് ഓസീസ് കളത്തിലിറങ്ങിയത്. ടീമിലെ 10 താരങ്ങളും ആദ്യമായി ലോകകപ്പ് കളിക്കുന്നവർ. 

Tags:    
News Summary - Australia beat Turkey 2-0 in Group D at World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.