പ്രകൃതിക്കായി ജീവിതം സമർപ്പിച്ച് 84കാരി; കരോൾ റക്ക്ഡെഷന്റേത് അസാധാരണ ജീവിതം

വാഷിങ്ടൺ: പാമ്പുകളും കാട്ടുകുതിരകളും ചീങ്കണ്ണികളും നിറഞ്ഞ ഒരു വിജനമായ ദ്വീപിൽ, അഞ്ചര പതിറ്റാണ്ടിലേറെയായി ഒറ്റക്ക് താമസിച്ച് പ്രകൃതിക്കായി ജീവിതം സമർപ്പിച്ച 84-കാരിയായ ജീവശാസ്ത്രജ്ഞ കരോൾ റക്ക്ഡെഷൽന്റെ ജീവിതം ലോകശ്രദ്ധ നേടുന്നു. ആധുനിക ലോകത്തിന്റെ സകല ആഡംബരങ്ങളും ഉപേക്ഷിച്ച് ജോർജിയയിലെ അറ്റ്ലൻ്റിക് സമുദ്രത്തിലെ ജൈവവൈിധ്യമാർന്ന കംബർലാൻഡ് ഐലൻഡിൽ പൂർണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയാണ് ഇവർ. 

1960-കളിലാണ് ജീവശാസ്ത്ര ഗവേഷകയായ ന്യൂയോർക്ക് സ്വദേശി കരോൾ ആദ്യമായി കംബർലാൻഡ് ദ്വീപിൽ എത്തുന്നത്. 36,000 ഏക്കറിലധികം പരന്നുകിടക്കുന്ന ഈ ദ്വീപിന്റെ വന്യതയും പ്രകൃതിഭംഗിയും അവരെ ആകർഷിച്ചു. തുടർന്ന് 1973-ൽ അവർ ദ്വീപിലെക്ക് പൂർണ്ണമായും താമസം മാറി.  കഴിഞ്ഞ 53 വർഷമായി ഇലക്ട്രിസിറ്റിയോ മറ്റ് ആധുനിക സൗകര്യങ്ങളോ ഇല്ലാതെയാണ് കരോളിന്റെ ജീവിതം. കുടിക്കാൻ മഴവെള്ളം ശേഖരിക്കുകയും, പാചകത്തിനും ചൂടിനുമായി വിറക് ഉപയോഗിക്കുകയും ചെയ്യുന്നു. വന്യമൃഗങ്ങളെ വേട്ടയാടിയും പാകം ചെയ്തുമാണ് അവർ ജീവിച്ചത്. നിലവിൽ നാഷണൽ പാർക്ക് സർവിസിന്റെ കീഴിലുള്ളതാണ് ഈ ദ്വീപെങ്കിലും, കരോളിന് അവരുടെ മരണം വരെ അവിടെ ജീവിക്കാനുള്ള പ്രത്യേക അനുമതി സർക്കാർ നൽകിയിട്ടുണ്ട്.

 

തീരത്തടിയുന്ന അയ്യായിരത്തോളം ചത്ത ലോഗർഹെഡ് കടലാമകളെ  അവർ സ്വയം പോസ്റ്റുമോർട്ടം ചെയ്ത് പഠിച്ചു. സമുദ്ര മലിനീകരണവും മനുഷ്യന്റെ ഇടപെടലുകളും കടലാമകളെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാൻ ശാസ്ത്രലോകത്തെ സഹായിച്ചത് കരോളിന്റെ ഈ വിവരശേഖരണമാണ്. കഴിഞ്ഞ 45 വർഷമായി അവർ ശേഖരിച്ച ആയിരക്കണക്കിന് ജൈവ അവശിഷ്ടങ്ങളും അസ്ഥികളും അടങ്ങിയ ശേഖരം ജോർജിയയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെക്ക് ഗവേഷണങ്ങൾക്കായി കൈമാറുകയുണ്ടായി.

നാല് പതിറ്റാണ്ടിലെ തന്റെ ഫീൽഡ് നോട്ടുകൾ ക്രോഡീകരിച്ച് അവർ എഴുതിയ 'കംബർലാൻഡ് ദ്വീപിന്റെ പ്രകൃതി ചരിത്രം' ഈ മേഖലയിലെ ഏറ്റവും ആധികാരികമായ പുസ്തകമാണ്. കംബർലാൻഡ് ദ്വീപിനെ ഒരു സംരക്ഷിത വനമേഖലയായി നിലനിർത്തുന്നതിൽ കാരോൾ വഹിച്ച പങ്ക് വളരെ വലുതാണ്. വൻകിട റിസോർട്ട് മാഫിയകളിൽ നിന്നും വാണിജ്യ നിർമ്മാണങ്ങളിൽ നിന്നും ദ്വീപിനെ രക്ഷിക്കാൻ അവർ ഒറ്റയാൾ പോരാട്ടം നടത്തി. മുൻ യു.എസ് പ്രസിഡന്റ് ജിമ്മി കാർട്ടർ ഉൾപ്പെടെയുള്ളവരുമായി വ്യക്തിപരമായ സൗഹൃദം സ്ഥാപിച്ചാണ് അവർ അന്ന് ദ്വീപിന്റെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയത്.

84-ാം വയസ്സിലും തന്റെ തനതായ ശൈലിയിൽ (റബ്ബർ ബൂട്ട്സും മുടി മെടഞ്ഞിട്ടതുമായ ലുക്കിൽ) കയ്യിലൊരു വടിയുമായി കാരോൾ ഈ ദ്വീപിന്റെ കാവലാളായി തുടരുന്നു. നിലവിൽ ദ്വീപിലെ പ്രതിദിന സന്ദർശകരുടെ എണ്ണം കൂട്ടാനുള്ള നാഷണൽ പാർക്ക് സർവീസിന്റെ തീരുമാനത്തിനെതിരെയും പുതിയ നിർമ്മാണങ്ങൾക്കെതിരെയും അവർ ഇപ്പോഴും നിയമപോരാട്ടത്തിലാണ്. 

വിൽ ഹാർലൻ  എഴുതിയ 'Untamed: The Wildest Woman in America and the Fight for Cumberland Island' എന്ന ജീവചരിത്ര പുസ്തകം കരോളിന്റെ അവിശ്വസനീയമായ ഈ പോരാട്ടജീവിതം ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നു. "ഞാൻ എല്ലാ ദിവസവും പുതിയ എന്തെങ്കിലും പഠിക്കുന്നു, പ്രകൃതിയെ സ്നേഹിക്കുന്നു," എന്നാണ് തന്റെ ജീവിതത്തെക്കുറിച്ച് ഈ 84-കാരിക്ക് പറയാനുള്ളത്. 

Tags:    
News Summary - The extraordinary life of Carol Ruckdeschel, ‘America’s wildest woman’ who dedicated her life to nature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.