ന്യൂഡൽഹി: ഇന്ത്യൻ ആകാശത്ത് ഇന്ന് രാത്രി അപൂർവങ്ങളിൽ അപൂർവമായ ഒരു ആകശ വിസ്മയം ദൃശ്യമാകാൻ സാധ്യത. ഭൂമിയിലേക്ക് അതിശക്തമായ ഒരു സൗരക്കാറ്റ് പാഞ്ഞടുത്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, സാധാരണയായി ധ്രുവപ്രദേശങ്ങളിൽ മാത്രം കാണാറുള്ള വടക്കൻ പ്രകാശവിസ്മയം അഥവാ 'അറോറ' ഇന്ത്യയിലും ദൃശ്യമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാത്രി 11:30 നും നാളെ പുലർച്ച 2:30 നും ഇടയിലാണ് ഈ പ്രതിഭാസം തീവ്രമാകുക.
കഴിഞ്ഞ ജൂൺ 6നാണ് സൂര്യനിൽ അതിശക്തമായ ഒരു പൊട്ടിത്തെറിയുണ്ടായത്. ഇതിനെത്തുടർന്ന് ഏകദേശം നൂറു കോടി ടൺ കാന്തിക പ്ലാസ്മയാണ് സെക്കൻഡിൽ 1,400 കിലോമീറ്റർ വേഗതയിൽ ബഹിരാകാശത്തേക്ക് തെറിച്ചു വീണത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്ന ഈ പ്ലാസ്മ മേഘം ഇന്ന് ഭൂമിയുടെ കാന്തികവലയത്തിലേക്ക് ആഞ്ഞടിക്കും. സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ ഇതിനകം തന്നെ ഭൂമിയിൽ ശക്തമായ 'G3' ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ ഇത് അതിശക്തമായ 'G4' ലേക്ക് ഉയരാനും സാധ്യതയുണ്ട്.
ഇന്ത്യയിൽ ഈ പ്രതിഭാസം കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ലഡാക്കിലെ ഹാൻലെയിലാണ്. സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെയുള്ള 'ഇന്ത്യൻ അസ്‌ട്രോണമിക്കൽ ഒബ്‌സർവേറ്ററി'യിലെ ശാസ്ത്രജ്ഞർ അതീവ ജാഗ്രതയോടെയാണ് കാത്തിരിക്കുന്നത്. ഇതിന് മുമ്പ് 2026 ജനുവരി 19നാണ് ഹാൻലെയിലെ ആകാശം അറോറ പ്രതിഭാസത്താൽ ചുവന്നുതുടുത്തത്.
ഹാൻലെയ്ക്ക് പുറമെ ലഡാക്കിലെ നുബ്ര വാലി, പാംഗോങ് ത്സോ തടാകം, കാശ്മീരിന്റെ ചില ഭാഗങ്ങൾ, ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെ ഉയർന്ന പ്രദേശങ്ങൾ എന്നിവടങ്ങളിലും വടക്കൻ ചക്രവാളത്തിൽ നേർത്ത ചുവപ്പോ പിങ്ക് നിറത്തിലോ ഉള്ള പ്രകാശം ദൃശ്യമാകാൻ ചെറിയ സാധ്യതയുണ്ട്. എന്നാൽ, ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ വൻനഗരങ്ങളിൽ പ്രകാശമലിനീകരണവും നിലവിലുള്ള മൺസൂൺ മേഘങ്ങളും കാരണം ഇത് കാണാൻ സാധിക്കില്ല. ലഡാക്കിൽ ഇന്ന് രാത്രി ആകാശം തികച്ചും മേഘരഹിതവും അന്തരീക്ഷ താപനില 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും.
നഗ്നനേത്രങ്ങളേക്കാൾ ഫോണിലെ 'നൈറ്റ് മോഡ്' സംവിധാനമോ പ്രഫഷനൽ കാമറകളിലെ 'ലോങ് എക്സ്പോഷർ' ഫോട്ടോഗ്രാഫിയോ ഉപയോഗിച്ചാൽ ഈ പ്രതിഭാസം കൂടുതൽ വ്യക്തമായി കാമറയിൽ പകർത്താൻ സാധിക്കും. ഇതിന്റെ തത്സമയ വിവരങ്ങൾ അറിയാൻ ശാസ്ത്രജ്ഞർ swpc.noaa.gov എന്ന വെബ്‌സൈറ്റ് നിരീക്ഷിക്കാൻ നിർദ്ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.