ശക്തമായ മഴക്കെടുതികളും മണ്ണിടിച്ചിലും നിറഞ്ഞ മൺസൂണിന് ശേഷം ഇന്ത്യ കഠിനമായ ശൈത്യകാലത്തേക്ക് കടക്കാൻ പോകുന്നെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ പ്രവചനം. ശരാശരിയേക്കാൾ തണുത്ത ശൈത്യകാലത്തേക്കായിരിക്കും, പ്രത്യേകിച്ച് ഉത്തരേന്ത്യ കടക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. ലക്ഷക്കണക്കിന് ആളുകളെയായിരിക്കും ഇത് ബാധിക്കുക. ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെയും യു.എസ് കാലാവസ്ഥ പ്രവചന കേന്ദ്രത്തിന്റെയും റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം അവസാനത്തോടെ ശക്തമായ നിലയിലേക്ക് പ്രതിഭാസം ഉയരുമെന്നാണ് പ്രവചനം.
സ്പാനിഷ് ഭാഷയിൽ കൊച്ചുപെൺകുട്ടി എന്നാണ് ലാ നിന എന്ന പദത്തിന്‍റെ അർഥം. ഭൂമധ്യരേഖക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ തണുത്തുറഞ്ഞ താപനിലയാണ് ലാ നിനായുടെ സവിശേഷത. ഇത് എൻ നിനോ-സതേൺ ഓസിലേഷന്‍റെ ഭാഗമാണ്. തെക്കേ അമേരിക്കയുടെ ഭാഗത്തുളള കിഴക്കൻ പസഫിക് തണുത്ത ജലത്തിലും ഇന്തോനേഷ്യ-ഓസ്ട്രലിയക്കും ഇടയിലുള്ള പടിഞ്ഞാറൻ പസഫിക് ഉഷ്ണജലവുമാണ് ഉളളത്. ഇത് ആഗോള കാലാവസ്ഥയെ ബാധിക്കുന്നു. പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസം കാരണം അന്തരീക്ഷത്തിലൂടെ വായുതരംഗങ്ങളുടെ വേഗം കൂടും. ജെറ്റ് സ്ട്രീമുകൾ താഴ്ന്ന അക്ഷാംശങ്ങളിലേക്ക് മാറും. ഏഷ്യക്ക് മുകളിലൂടെ താഴേക്ക് മാറുകയും അതിന്‍റ ഫലമായി തണുത്ത വായു തെക്കൻ ഏഷ്യൻ സമതലങ്ങളിലേക്ക് ഒഴുകി വരും. ഇത് വടക്കൻ ഇന്ത്യൻ സമതലങ്ങളിൽ ആഴ്ന്നിറങ്ങുന്നതോടെ ഉത്തരേന്ത്യയിൽ തണുത്ത വായു പ്രദാനം ചെയ്യാൻ കാരണമാകും.
ലാ നിന സാധാരണയായി ഇന്ത്യക്ക് മികച്ച മൺസൂൺ കാലം പ്രദാനം ചെയ്യുന്നു. കാർഷികോൽപാദനത്തിനും ഭൂഗർഭജല നിരക്ക് ഉയരാനും കാരണമാകും. എന്നാൽ ശീതകാലത്ത് ഉത്തരേന്ത്യയിലുടനീളം കടുത്ത തണുപ്പിന് വഴിവെക്കുന്നു. മലയോരങ്ങളിൽ മഞ്ഞുവീഴ്ച കൂടുതലാകാനും കാർഷിക വിളകളുടെ വളർച്ചക്കും ഗതാഗത ശൃംഖലകളെയും തടസ്സപ്പെടുത്തുന്നതിലേക്ക് വഴിവെക്കും.
എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ലാ നിനയുടെ സ്വഭാവത്തിലും പ്രകടമാകും. ചില പ്രദേശങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടാനുള്ള സാധ്യതയും ലോക കാലാവസ്ഥ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഉത്തരേന്ത്യക്കാരോടും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോടും വരാനിരിക്കുന്ന കടുത്ത ശൈത്യകാലത്തിനായി തയാറെടുക്കാൻ വിദഗ്ധർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.