കൊൽക്കത്ത: ഡൽഹിയിലേതിനേക്കാൾ മോശമായി കൊൽക്കത്തയിലെ വായു ഗുണനിലവാരം. ഡിസംബർ 6നും 12 നും ഇടയിൽ മലിനീകരണത്തിൽ കടുത്ത വർധനവാണുണ്ടായത്. തുടർച്ചയായ ഏഴു ദിവസം നഗരവാസികൾ വിഷമയമായ പുകമഞ്ഞിൽ ശ്വാസംമുട്ടി. ഇപ്പോഴും രാജ്യ തലസ്ഥാനത്തേക്കാൾ ഇവിടുത്തെ എ.ക്യൂ.ഐ ഉയർന്ന നിലയിൽ തുടരുകയാണ്. ‘കടുത്ത’തോ അല്ലെങ്കിൽ ‘അപകടകര’മോ ആയ വിഭാഗത്തിലാണ് ഇത് കാണിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, രാത്രി കൊൽക്കത്തയിൽ 558 എന്ന ഞെട്ടിപ്പിക്കുന്ന എ.ക്യു.ഐ രേഖപ്പെടുത്തി. ഡിസംബർ 12ന് പുലർച്ചെ ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും മോശം വായു നിലവാരമായ 477 നേക്കാൾ കൂടുതലാണ് ഇത്. ശൈത്യകാലത്തെ പുകമഞ്ഞ് വിഷലിപ്തമാവുമ്പോൾ ദുരിതം ഇരട്ടിക്കും . ശ്വസന തകരാറുകൾ ഉള്ളവർ, ഹൃദ്രോഗികൾ, നവജാത ശിശുക്കൾ തുടങ്ങിയ വിഭാഗത്തിൽപെട്ടവരെ പെട്ടെന്ന് ബാധിക്കും.
കൊൽക്കത്തയിലെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനെക്കുറിച്ച് പശ്ചിമ ബംഗാൾ മലിനീകരണ നിയന്ത്രണ ബോർഡ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. നവംബർ അവസാനം ‘മൈ കൊൽക്കത്ത’ എന്ന ഏജൻസി നടത്തിയ ഒരു വിശകലനത്തിൽ കൊൽക്കത്തയുടെ വായു ക്രമാനുഗതമായി വഷളാകുന്നതായി കാണിച്ചിരുന്നു. ഇപ്പോൾ, ആശങ്ക യാഥാർഥ്യമായി മാറിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.