ന്യൂഡൽഹി: 2006ലെ വനാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തിൽ ആശങ്ക ഉന്നയിച്ച് കോൺഗ്രസ്. ഇക്കാര്യമുന്നയിച്ച് 100ലധികം സിവിൽ സൊസൈറ്റി പ്രവർത്തകരും സംഘടനകളും നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. എന്നാൽ, വനാവകാശ നിയമം അട്ടിമറിക്കുന്നതായുള്ള ആരോപണങ്ങൾ വസ്തുതകളെക്കുറിച്ചുള്ള കടുത്ത തെറ്റിദ്ധാരണയാണെന്നായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്റെ മറുപടി.
ഇക്കാര്യം ഉദ്ധരിച്ച്, സമീപകാല വനനയങ്ങൾ ആദിവാസി സമൂഹങ്ങളുടെ ഉപജീവനമാർഗത്തെയും ഇന്ത്യയുടെ പാരിസ്ഥിതിക സുരക്ഷയെയും ഭീഷണിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ‘എക്സി’ലെ ഒരു പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഈ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ ഇവ ബാധിച്ച സമൂഹങ്ങളുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതിനോ മോദി സർക്കാർ സന്നദ്ധത കാണിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. വനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന വനപ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്രവർഗക്കാർക്കും മറ്റ് സമൂഹങ്ങൾക്കും ഈ പ്രശ്നങ്ങൾ പ്രത്യേകിച്ചും പ്രധാനമാണ്.
മാത്രമല്ല, ഇന്ത്യയുടെ പാരിസ്ഥിതിക സുരക്ഷക്ക് അവ വളരെ നിർണായകവുമാണ്. നിർഭാഗ്യവശാൽ മോദി സർക്കാറിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ ചരിത്രം ഈ പ്രധാനപ്പെട്ട ചോദ്യങ്ങൾ പരിഹരിക്കപ്പെടുമെന്നോ ഈ നയങ്ങൾ നേരിട്ട് ബാധിക്കുന്ന സമൂഹങ്ങളുമായി ഒരു സംഭാഷണവും ഉണ്ടാകില്ലെന്നോ ഉള്ള ആത്മവിശ്വാസം നൽകുന്നില്ലെന്നും രമേശ് എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.