ന്യൂഡൽഹി: ആഗോള താപനത്തിന്റെ പശ്ചാത്തലത്തിൽ 2100ഓടുകൂടി ഹിന്ദുക്കുഷ് മലനിരകളുടെ 75 ശതമാനം ഉരുകി ഇല്ലാതാകുമെന്ന് പഠനം.ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച 'ഹിമാനികൾ ഉരുകുന്നതിലെ സാമൂഹിക ആഘാതം' എന്ന പഠന റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്. അന്തരീക്ഷത്തിലെ താപനില കൂടി മഞ്ഞുരുകി ഇല്ലാതാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഹിമാനികളിലെ മഞ്ഞിനെ ആശ്രയിച്ചൊഴുകുന്ന നദികളെയും അവയെ ആശ്രയിക്കുന്ന കോടികണക്കിന് ആളുകളെയും ബാധിക്കുന്ന ഗൗരവമേറിയ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
ഹിന്ദുക്കുഷ് ഹിമാനികൾ ഇല്ലാതാകുന്നത് ഏഷ്യയിലുടനീളം ജല ലഭ്യതയിൽ ഗുരുതരപ്രതി സൃഷ്ടിക്കും. എന്നാൽ പാരീസ് എഗ്രിമെന്റിൽ പറയുന്നതുപോലെ ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെൽഷ്യസിൽ കവിയാതെ നിയന്ത്രിച്ച് നിർത്തിയാൽ 40 മുതൽ 45 ശതമാനംവരെ ഹിമാനികളെ സംരക്ഷിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹിന്ദുക്കുഷ് മലനിരകൾക്ക് പുറമേ ആഗോളതലത്തിൽ യൂറോപ്യൻ ആൽപ്സ്, ഐലൻറുകൾ എന്നിവയിലെ ഹിമാനികളും അപകടാവസ്ഥയിലാണ്. നിലവിലെ ആഗോള താപനിലയിൽ ഈ പ്രദേശങ്ങളിലെ ഏറെക്കുറേ ഹിമാനികൾ ഉരുകി ഇല്ലാതാകുമെന്നാണ് കരുതപ്പെടുന്നത്.
ഇനി ആഗോള താപനില സാധാരണ ഗതിയിലായാലും അതിന്റെ പ്രത്യാഘാതങ്ങൾ ദശാബ്ദങ്ങളോളം നില നിൽക്കും.അതുകൊണ്ട് തന്നെ ഹിമാനികൾ ഉരുകുന്നത് തടയാനാകില്ലെന്ന് റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു. ഹിമാനികൾ ഉരുകുന്നത് ഭക്ഷ്യ ശൃംഖലയെയും മനുഷ്യ ജീവിതത്തെയും തകിടം മറിക്കുമെന്ന് പറയുന്നുണ്ട്. ഹിമാനികൾ ഉരുകുന്നത് കടലിലെ ജല നിരപ്പ് ഉയർത്തുകയും അവിടുത്തെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുപോലെ പ്രകൃതി ദുരന്തങ്ങൾ വർധിക്കാനും കാരണമാകും. ആഗോള താപനത്തെക്കുറിച്ച് വലിയൊരു മുന്നറിയിപ്പാണ് പഠനം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.