കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ അംഗത്വവും രാജിവെച്ചതായി നടി ശ്വേത മേനോൻ. കുറ്റാരോപിതർ സംഘടന പിടിച്ചടക്കുന്നതായും അജണ്ടയുടെ ഭാഗമായി ചിലർ നീക്കം നടത്തുന്നതായും ശ്വേത ആരോപിച്ചു. ശ്വേതയുടെ സഹഭാരവാഹികളും സ്ഥാനം രാജിവെച്ചു. ആഗസ്റ്റ് 15നാണ് ശ്വേത പ്രസിഡന്റായുള്ള കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടത്.
‘ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചു. ഞാൻ വ്യക്തിപരമായി അമ്മയുടെ അംഗത്വവും രാജിവെച്ചു. കുറ്റാരോപിതരുടെ കൈകളിലേക്ക് ‘അമ്മ’ പോകാനുള്ള ശ്രമം നടത്തുന്നതായി, പണ്ട് തൊട്ട് സ്ത്രീകൾ പറഞ്ഞത് പോലെ ഇന്ന് എനിക്കും തോന്നി. നമ്മുടെ രജിസ്ട്രേഷൻ ഈ ഭാഗത്തായിരുന്നു. എന്നാൽ, മിക്ക ആൾക്കാരെയും വലിച്ചിട്ട് അങ്ങോട്ട് കൊണ്ടുപോയി അവിശ്വാസപ്രമേയത്തിൽ ഒപ്പുവെപ്പിച്ചു. അജണ്ടവെച്ച് നമ്മളെ പുറത്താക്കാൻ നോക്കി. എനിക്ക് വ്യക്തിത്വമുണ്ട്, പറയാനുള്ള കാര്യം ഞാൻ തുറന്ന് പറയും.
നമ്മുടെ കമ്മിറ്റിയിലെ ട്രഷറർ ഒളിവിലായിരുന്നു. മേയ് ഒന്നാം തീയതി അദ്ദേഹം പോയി. അന്ന് അമ്മ സ്റ്റാഫ് പുറത്താക്കപ്പെടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തപ്പോൾ ഒരു ഇ-മെയിൽ പോലും നൽകാതെ ഓടിപ്പോയി എന്ന് തന്നെ പറയാം. അതിനാൽ കണക്കുകൾ തീർക്കാൻ ബുദ്ധിമുട്ടുണ്ടായി. ഞങ്ങൾ ചുമതലയേറ്റ സെപ്റ്റംബർ ഒന്നാം തീയതി തൊട്ടുള്ള എല്ലാ കണക്കും ക്ലിയറാണ്. എന്നാൽ, തൊട്ടുമുമ്പുള്ള ബാബുരാജേട്ടൻ ചെയ്ത കമ്മിറ്റിയുടെ ഒരുപാട് കുഴപ്പങ്ങളുണ്ട്. ഇതുവരെ ഞാൻ ഒന്നും പുറത്ത് പറഞ്ഞിട്ടില്ല. ഇന്ന് ഞാൻ അംഗത്വം രാജിവെച്ചതിന്റെ ആശ്വാസം ഉണ്ട്. പാവയാകാതെ ഈ സംഘടനയെ ഓടിക്കാൻ പറ്റില്ല. ഞാൻ പാവയല്ല’ -ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനയുടെ ട്രഷറർ ഉണ്ണി ശിവപാൽ മാനസികമായി പീഡിപ്പിച്ചെന്നും ജോലിയിൽനിന്ന് അകാരണമായി പുറത്താക്കി എന്നും കാണിച്ച് ‘അമ്മ’യുടെ ഫ്രണ്ട് ഓഫിസ് ജീവനക്കാരി അതുല്യ ഇക്കഴിഞ്ഞ മേയിൽ സിറ്റി പൊലീസ് കമീഷണർക്കും ലേബർ ഓഫിസർക്കുമടക്കം പരാതി നൽകിയിരുന്നു. അതിനുപിന്നാലെ, രണ്ട് അംഗങ്ങള്‍ മാത്രം ചേര്‍ന്ന് അതുല്യയെ പുറത്താക്കിയ തീരുമാനം തെറ്റാണെന്ന് ‘അമ്മ’ എക്‌സിക്യൂട്ടിവ് കമ്മിറ്റി നിലപാടെടുത്തു. ആരോപണവിധേയനായ ഉണ്ണി ശിവപാലിന് നിർബന്ധിത അവധി നല്‍കിയതായും അന്ന് ശ്വേത മേനോൻ പറഞ്ഞിരുന്നു
പ്രസിഡന്‍റ് ശ്വേത മോനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരടങ്ങുന്ന 17 അംഗ ബോഡിയാണ് ഇന്ന് രാജി വെച്ചത്. രാജിയെ തുടർന്ന് ചുമതല അഡ്ഹോക് കമ്മിറ്റി ഏറ്റെടുക്കും. അധികാരമേറ്റ് ഒരു വർഷം പോലും തികയുന്നതിനു മുമ്പാണ് രാജി.
സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്ന് കാട്ടി സിദ്ധീഖ്, ബാബു രാജ് തുടങ്ങിയ അംഗങ്ങൾ റിപ്പോർട്ട് പാസാക്കുന്നതിനെ എതിർത്തിരുന്നു. ജനറൽ ബോഡി യോഗത്തിന് 21 ദിവസം മുമ്പാണ് വാർഷിക റിപ്പോർട്ട് അംഗങ്ങൾക്ക് ലഭിക്കേണ്ടത്. എന്നാൽ പലര്‍ക്കും ഇന്നലെയോ ഇന്നോ മാത്രമാണ് റിപ്പോർട്ട് ലഭിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.
സംഘടനയുടെ നേതൃ സ്ഥാനത്തേക്ക് ആദ്യമായി സ്ത്രീകൾ എത്തിയത് അഭിമാന നേട്ടമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇതിനുശേഷം ജനറൽ സെക്രട്ടറിയും പ്രസിഡന്‍റും തമ്മിലുള്ള അസ്വാരസ്യങ്ങൾ കല്ലുകടിയായി. അൻസിബ ഹസന്‍റെ രാജിയും ടിനിടോമുമായുള്ള പ്രശ്നങ്ങളും കൂടുതൽ വഷളായി. ഇവ പരിഹരിക്കുന്നതിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ കൂട്ടരാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.