നരേഷ് അയ്യർ
ഉള്ളിനുള്ളിൽ പെയ്യും പ്രണയമായി ചേക്കേറാം കിളികൾ നാം; ഗായകൻ നരേഷ് അയ്യർ വിവാഹിതനായി
പ്രശസ്ത പിന്നണി ഗായകനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ നരേഷ് അയ്യരുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സംഗീതപ്രേമികളുടെയും ആരാധകരുടെയും ശ്രദ്ധ കവരുന്നത്. മഹാരാഷ്ട്രയിലെ പവായിലുള്ള അയ്യപ്പ വിഷ്ണു ക്ഷേത്രത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിവാഹ ആശംസാ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രതിഭയാണ് നരേഷ് അയ്യർ. 2006ൽ പുറത്തിറങ്ങിയ 'രംഗ് ദേ ബസന്തി' എന്ന ഹിന്ദി ചിത്രത്തിലെ 'രൂബരൂ...' എന്ന ഗാനത്തിലൂടെ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്കാരവും, മികച്ച പുതുമുഖ ഗായകനുള്ള ആർ.ഡി. ബർമ്മൻ ഫിലിംഫെയർ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
നരേഷ് അയ്യറുടെ വിവാഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേർന്നുകൊണ്ടാണ് ക്ഷേത്രം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. ഗായകന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് തങ്ങളുടെ ക്ഷേത്രത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ അതിയായ അഭിമാനവും സന്തോഷവുമണ്ടെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈശ്വരാനുഗ്രഹത്താൽ നവദമ്പതികൾക്ക് സ്നേഹവും സന്തോഷവും ഐക്യവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം ഉണ്ടാകട്ടെയെന്നും അവർ ആശംസിച്ചു. എങ്കിലും, വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക വിവരങ്ങളോ കൂടുതൽ ചിത്രങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്തായാലും നവദമ്പതികൾക്ക് അനുഗ്രഹീതവും സന്തോഷപൂർണവുമായ ദാമ്പത്യജീവിതം ആശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്.
മലയാളികൾക്ക് പ്രിയപ്പെട്ട ഒട്ടനവധി ഗാനങ്ങളും അദ്ദേഹത്തിന്റെ കരിയറിലുണ്ട്. പൃഥ്വിരാജും മംമത മോഹൻദാസും പ്രധാന വേഷത്തിലെത്തിയ 'അൻവർ' എന്ന ചിത്രത്തിലെ 'കണ്ണിനിമ നീളെ...' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനുപുറമെ 'ഉസ്താദ് ഹോട്ടൽ' സിനിമയിലെ "മേൽ മേൽ...", 'സെക്കൻഡ് ഷോ'യിലെ "സ്വപ്നം...", 'ടീൻസ്' സിനിമയിലെ "നിനവേ... നിനവേ...", 'പ്രണയകഥ'യിലെ "മഞ്ഞിൽ മുങ്ങിപ്പൊങ്ങും..." തുടങ്ങിയ ഗാനങ്ങളും മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.