‘ഈ അഭിനന്ദനം ഒരിക്കലും പ്രതീക്ഷിച്ചില്ല’; കാർപെന്ററുടെ വിഡിയോക്ക് താഴെ വികാരഭരിതനായി കീരവാണി

ഓസ്‌കർ പുരസ്കാരത്തിൽ എം.എം. കീരവാണിക്ക് അഭിനന്ദനങ്ങളറിയിച്ച് വിഡിയോ പങ്കുവെച്ച് റിച്ചാർഡ് കാർപെന്റർ. കീരവാണിയേയും നാട്ടു നാട്ടു എന്ന ഗാനത്തിന് വരികളൊരുക്കിയ ചന്ദ്രബോസിനെയും മെൻഷൻ ചെയ്താണ് റിച്ചാർഡ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. ഈ അഭിനന്ദനം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും സന്തോഷം കൊണ്ട് തന്റെ കണ്ണുകൾ നിറയുന്നെന്നും കീരവാണി വീഡിയോക്ക് താഴെ കുറിച്ചു.

ഓസ്‌കർ വേദിയിലെ മിന്നും നേട്ടത്തിന് പിന്നാലെ താൻ ഏറ്റവുമധികം ആരാധിക്കുന്ന കാർപെന്റർ തന്നെ എംഎം കീരവാണിക്ക് അഭിനന്ദനങ്ങൾ നേരുകയാണ്. കീരവാണിയെയും ആർ.ആർ.ആറിനെയും അഭിനന്ദിക്കാൻ കാർപെന്റേഴ്സിന്റെ പ്രശസ്ത ഗാനം ഓൺ ടോപ്പ് ഓഫ് ദി വേൾഡിന്റെ റീ ഇമാജിൻഡ് വേർഷൻ പാടുന്ന വിഡിയോ ആണ് റിച്ചാർഡ് കാർപെന്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഓസ്‌കർ ലഭിക്കുന്നതിന് ശേഷവും മുൻപുമെല്ലാം എന്റെ സഹോദരൻ കീരവാണി ശാന്തനായിരുന്നു..അദ്ദേഹം പ്രത്യേകിച്ച് വികാരങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല.. എന്നാൽ ഈണ്‍വിഡിയോ കണ്ടതിന് ശേഷം അദ്ദേഹത്തിന് കണ്ണീർ നിയന്ത്രിക്കാനായില്ല. ഞങ്ങളുടെ കുടുംബത്തിന് അവിസ്മരണീയ നിമിഷമാണിത്,,, റിച്ചാർഡ് കാർപെന്ററിന്റെ വിഡിയോക്ക് താഴെ എസ്.എസ് രാജമൗലി കുറിച്ചു.

മികച്ച ഓറിജിനൽ ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം ‘കാർപെന്റേഴ്സിനെ കേട്ടുവളർന്ന താൻ ഇന്ന് ഓസ്കറുമായി നിൽക്കുന്നു’എന്നാണ് കീരവാണി പറഞ്ഞത്. ഓസ്കർ വേദിയിൽ കാർപെന്റേഴ്സിന്റെ പ്രശസ്തമായ ഗാനങ്ങളിലൊന്ന് കീരവാണി ആലപിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ റിച്ചാർഡിന്റെ അഭിനന്ദന വീഡിയോ കീരവാണിക്ക് ഇരട്ടിമധുരമാണ് നൽകുന്നത്.

ആരാണ് കാർപെ​ന്റേഴ്സ്

അമേരിക്കയിൽ ഒരു കാലത്ത് തരംഗം തീർത്ത പോപ് മ്യൂസിക് ബാൻഡാണ് കാർപെന്റേഴ്സ്. ലോകമെമ്പാടുമുള്ള യുവാക്കളെ രസംപിടിപ്പിച്ച ഈ മ്യൂസിക് ബാൻഡ് രൂപീകരിച്ചത് സഹോദരങ്ങളായ കരേൻ കാർപെന്ററും റിച്ചാർഡ് കാർപെന്ററും ചേർന്നാണ്. ഇവരുടെ പാട്ടുകളാണ് കീരവാണിയെ സ്വാധീനിച്ചത്. 14 വർഷത്തെ കരിയറിൽ, കാർപെന്റേഴ്‌സ് നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്പെഷ്യലുകളുമടക്കം പത്തോളം ആൽബങ്ങൾ റെക്കോർഡുചെയ്‌തു.

ടിക്കറ്റ് റ്റു റൈഡ്, ക്ലോസ് റ്റു യു, എ സോങ് ഫോർ യു, നൗ ആൻറ് ദെൻ, ഹൊറിസോൺ, എ കൈൻഡ് ഓഫ് ഹഷ്, പാസേജ്, ക്രിസ്മസ് പോർട്രെയ്റ്റ്, മെയ്ഡ് ഇൻ അമേരിക്ക, വോയിസ് ഓഫ് ദി ഹാർട്ട് തുടങ്ങിയ ഹിറ്റ് ഗാനങ്ങളെല്ലാം ഒരു തലമുറയുടെ ഹരമായി മാറുകയായിരുന്നു.

നാട്ടു നാട്ടു ഗാനം

പുറത്തിറങ്ങിയ നാള്‍ മുതല്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗാനമായിരുന്നു നാട്ടു നാട്ടു. ആന്ധ്രയിലെ ചരിത്രപുരുഷന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. കീരവാണി അതിന് ആന്ധ്രയുടെ ഗോത്ര പാരമ്പര്യത്തിന്റെ താളം കൊടുത്തപ്പോള്‍ മുളകിനൊപ്പം ചോളം റൊട്ടി കഴിക്കുന്ന കുട്ടിക്കാല ഓര്‍മ കൂടി ചേര്‍ത്താണ് ചന്ദ്രബോസ് വരികള്‍ പൂര്‍ത്തിയാക്കിയത്.

നാട് മുഴുവന്‍ കീഴടക്കാന്‍ പാകത്തില്‍ നാട്ടു നാട്ടുവിനെ ഒരുക്കിയതിന് പിന്നില്‍ കൊറിയോഗ്രാഫര്‍ പ്രേം രക്ഷിതുമുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള തെലുഗ് ചിത്രം പലഭാഷകളിലും എത്തി. പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും ഗാനം തരംഗമായി മാറി. റീലുകളിലൂടെ ഗാനം സോഷ്യല്‍ മീഡിയയും ഭരിച്ചു. രാം ചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും നൃത്തച്ചുവടുകള്‍ ലോകമെങ്ങും അനുകരിക്കപ്പെട്ടു. ലോസ് ഏയ്ഞ്ചലസില്‍ സിനിമ പ്രദര്‍ശനത്തിനിടയില്‍ പോലും കാണികള്‍ സ്റ്റേജിലേക്ക് കയറി ചുവടുകള്‍ വെച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Tags:    
News Summary - MM Keeravani Breaks Down As Richard Carpenter Posts Video After Oscar Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-19 06:37 GMT
access_time 2026-07-12 05:14 GMT