മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന 'അതിഭീകര കാമുകൻ' സിനിമയിൽ ഫെജോ ഒരുക്കിയ റാപ്പ് പുറത്ത്. ആരും ചുവടുവെച്ചുപോകുന്ന 'ഡെലൂലു ഡെലൂലു...'' എന്ന് തുടങ്ങുന്ന റാപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം നവംബർ 14നാണ് തിയറ്ററുകളിലെത്തുന്നത്. ഹേകാർത്തി എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം നൽകി ഫെജോ ആലപിച്ചിരിക്കുന്ന ഡെലൂലുവിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം ആറ് വർഷം കഴിഞ്ഞ് കോളജിൽ പഠിക്കാൻ ചേരുന്നതും തുടർന്നുള്ള പ്രണയവും അയാളുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചേർന്നതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ അർജുനായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുന്നത്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മനോഹരമായൊരു കുടുംബകഥ പറയുന്ന ചിത്രത്തിൽ അതോടൊപ്പം പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമുണ്ട്. റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രം.
ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പ്രേമവതി...' ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നിരിക്കുകയാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോർഡ് തുകക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.
സി.സി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സി.സി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.