മൈക്കൽ ജാക്സൺ, രാം ഗോപാൽ വർമ്മ
പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ്മ (ആർ.ജി.വി) അന്തരിച്ച പോപ്പ് ഗായകൻ മൈക്കൽ ജാക്സണെക്കുറിച്ച് പങ്കുവെച്ച വൈകാരികമായ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പോപ്പ് ഇതിഹാസത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ 'മൈക്കൽ' എന്ന ചിത്രം കണ്ടതിന് പിന്നാലെയാണ് വർമ്മ തന്റെ എക്സ് ഹാൻഡിലിലൂടെ ഈ കുറിപ്പ് പങ്കുവെച്ചത്. തന്നെ ഒരുപാട് വേദനിപ്പിച്ച ആ ഓർമ്മകളെക്കുറിച്ച് എഴുതിയ കുറിപ്പിൽ, മൈക്കൽ ജാക്സൺ തന്നെ "പിന്നിൽ നിന്ന് കുത്തി" എന്നാണ് ആർ.ജി.വി ആരോപിക്കുന്നത്. "ഞാൻ മൈക്കലിനെ വെറുക്കുന്നു" എന്ന ശക്തമായ വാക്കുകളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് ആരംഭിക്കുന്നത്.
അദ്ദേഹം തന്റെ ഈ വെറുപ്പിന് പിന്നിലെ കാരണം വ്യക്തമാക്കി, 'മൈക്കൽ എന്ന സിനിമ കണ്ടപ്പോൾ, എന്റെ ഓർമ്മകൾ 2009 ജൂൺ 25 എന്ന ആ ഭയാനകമായ ദിവസത്തിലേക്ക് പിന്നോട്ട് പോയി. അന്ന് രാത്രി വൈകി, ഇരുണ്ട മുറിയിൽ ഒരു പ്രേതത്തെപ്പോലെ ടി.വി പശ്ചാത്തലത്തിൽ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. രാവിലെ ഉറക്കം തൂങ്ങി എഴുന്നേറ്റ് ഞാൻ സ്‌ക്രീനിലേക്ക് നോക്കിയപ്പോൾ, കറുത്ത പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത് കണ്ടു: 'മൈക്കൽ ജാക്സൺ അന്തരിച്ചു'. കുറച്ചു സെക്കൻഡുകളോളം അതൊരു ദുസ്വപ്നമാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ ചാനലുകൾ മാറിമാറി നോക്കിയപ്പോഴും എല്ലാ വാർത്താ അവതാരകരും ഇതേ ഗൗരവത്തോടെയാണ് സംസാരിച്ചിരുന്നത്. അപ്പോഴാണ് ആ അസംഭവ്യമായ കാര്യം യാഥാർത്ഥ്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.'
തന്റെ കോളേജ് കാലഘട്ടത്തിൽ മൈക്കൽ ജാക്സൺ തന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും ആർ.ജി.വി ഓർത്തെടുത്തു. 1984 ജനുവരിയിൽ വിജയവാഡയിലെ ഒരു ചെറിയ വിഡിയോ പാർലറിൽ വെച്ചാണ് സുഹൃത്ത് നിർബന്ധിച്ച് അദ്ദേഹത്തെ ജാക്സന്റെ പ്രശസ്തമായ 'ത്രില്ലർ' ആൽബം കാണിക്കുന്നത്. അത് വെറുമൊരു പാട്ടോ നൃത്തമോ ആയിരുന്നില്ല, മറിച്ച് തന്റെ കാഴ്ചപ്പാടുകളെ അടിമുടി മാറ്റിയ ഒരു അധിനിവേശമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. മൈക്കൽ ജാക്സൺ ഒരു സാധാരണ മനുഷ്യനെപ്പോലെയല്ല ചലിച്ചിരുന്നതെന്നും, ഒരു അമാനുഷിക ശക്തിയെപ്പോലെ സ്‌ക്രീൻ കീഴടക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യനാണെന്ന് വിശ്വസിക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല.
മൈക്കൽ ജാക്സനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളിലോ അഴിമതികളിലോ താൻ ഒരിക്കലും അദ്ദേഹത്തെ വിലയിരുത്തിയിട്ടില്ലെന്നും, എന്നാൽ അദ്ദേഹം മരിച്ചതിനാണ് താൻ അദ്ദേഹത്തെ വെറുക്കുന്നതെന്നും ആർ.ജി.വി കുറിച്ചു. 'അദ്ദേഹവും നമ്മളെപ്പോലെ രക്തവും ഓക്സിജനും ആവശ്യമുള്ള ഒരു സാധാരണ മനുഷ്യനായിരുന്നു എന്ന് തെളിയിച്ചതിനാണ് എനിക്ക് വെറുപ്പ്. സി.എൻ.എൻ ചാനലിൽ 'മൈക്കൽ ജാക്സന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി' എന്ന വാർത്ത കാണേണ്ടി വന്നതിൽ ഞാൻ ഖേദിക്കുന്നു. അദ്ദേഹം എന്റെ സങ്കൽപ്പങ്ങളെ തകർത്തു, സ്വർഗ്ഗം വെടിഞ്ഞ് വെറുമൊരു മർത്യനായി മാറി,' ആർ.ജി.വി എഴുതി. എങ്കിലും, തനിക്ക് വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയാത്തത്ര സ്നേഹം അദ്ദേഹത്തോടുണ്ടെന്നും, നക്ഷത്രങ്ങൾക്കിടയിൽ അദ്ദേഹം ഇപ്പോഴും മൂൺവാക്ക് ചെയ്യുന്നുണ്ടാകുമെന്നും പറഞ്ഞാണ് ആർ.ജി.വി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.