ടൊവിനോ തോമസ് -ബേസിൽ ജോസഫ് കൂട്ടുക്കെട്ടിൽ പിറന്ന സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി തരംഗം വിദേശ മാധ്യമങ്ങളിലും. ന്യൂയോർക്ക് ടൈംസ് നിർദേശിച്ച മികച്ച അഞ്ച് സിനിമകളുടെ പട്ടികയിലാണ് മിന്നൽ മുരളിയും ഇടംപിടിച്ചത്. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മിന്നൽ മുരളി. സംവിധായകൻ ബേസിൽ ജോസഫ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചു. ബിന്തി, വർക്ക് ഫോഴ്സ്, ഗ്രിറ്റ്, മ്യൂട്ട് ഫയർ എന്നിവയാണ് മറ്റു നാലു ചിത്രങ്ങൾ.
നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസായെത്തിയ ചിത്രമാണ് മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിന്റെ ആഗോള പട്ടികയിലെ ആദ്യ പത്തിൽ തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും മിന്നൽ മുരളി ഇടംപിടിച്ചിരുന്നു. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട മിന്നൽ മുരളി തരംഗം സ്പാനിഷ് ലീഗായ ലാ ലിഗായുടെ ഫേസ്ബുക്ക് പേജിലും മാഞ്ചസ്റ്റർ സിറ്റിയുടെ ഔദ്യേഗിക ട്വിറ്റർ പേജിലും എത്തിയിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു മിന്നൽ മുരളിയുടെ റിലീസ്. മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. ഇടിമിന്നൽ അടിച്ച് അമാനുഷിക ശക്തി ലഭിച്ച ജെയ്സൺ കുറുക്കൻമൂല എന്ന ഗ്രാമത്തിന്റെ രക്ഷകനായി മാറുന്നതാണ് മിന്നൽ മുരളിയുടെ ഇതിവൃത്തം. ജെയ്സണെന്ന മിന്നൽ മുരളിയായി തിളങ്ങിയപ്പോൾ വില്ലനായെത്തിയ ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും പ്രേക്ഷക പ്രശംസ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.