പ്രശസ്ത കോമഡി ചിത്രം 'ഹേയ് ബേബി'യുടെ രണ്ടാം ഭാഗം എത്തുന്നു; ചിത്രീകരണം ആസ്‌ട്രേലിയയിൽ

ബോളിവുഡിന്റെ ചിരിയോർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന സൂപ്പർ ഹിറ്റ് ചിത്രം 'ഹേയ് ബേബി'യുടെ രണ്ടാം ഭാഗം വരുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ പ്രശസ്തമായ കോമഡി ഫ്രാഞ്ചൈസി പുതിയ ചിത്രവുമായി പ്രേക്ഷകരിലേക്ക് തിരിച്ചെത്തുന്നത്. പ്രമുഖ നിർമാതാവ് സാജിദ് നദിയാദ്വാലയാണ് 'ഹേയ് ബേബി 2' ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബൈയിലെ നദിയാദ്വാല ഗ്രാൻഡ്സൺ എന്‍റർടൈൻമെന്‍റ് ഓഫീസിൽ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. ഓസ്‌ട്രേലിയയിൽ മൂന്ന് ചിത്രങ്ങൾ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പുതിയ കരാറിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. സിഡ്നി കേന്ദ്രീകരിച്ചുള്ള 'ടെമ്പിൾ' എന്ന പ്രൊഡക്ഷൻ ഹൗസുമായി സഹകരിച്ചാണ് ഈ ചിത്രങ്ങൾ ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗവും ആസ്‌ട്രേലിയയുടെ മനോഹരമായ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരുന്നത്. അതിനാൽ തന്നെ ഈ രണ്ടാം ഭാഗവും അവിടെത്തെയെത്തുമ്പോൾ പഴയ ഓർമ്മകൾ പുതുക്കപ്പെടുകയാണ്. ആസ്‌ട്രേലിയയിലെ വിസ്മയകരമായ ദൃശ്യങ്ങളും സിനിമാ സൗഹൃദ അന്തരീക്ഷവും മികച്ച രീതിയിലുള്ള പ്രൊഡക്ഷൻ പിന്തുണയുമാണ് തങ്ങളെ വീണ്ടും അവിടെയെത്താൻ പ്രേരിപ്പിച്ചതെന്ന് സാജിദ് നദിയാദ്വാല വ്യക്തമാക്കി. ഇന്ത്യ-ആസ്‌ട്രേലിയ സഹകരണ കരാറിന്റെ കൂടി പശ്ചാത്തലത്തിൽ ഈ പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ട്.

2007-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിൽ അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, ഫർദീൻ ഖാൻ, വിദ്യാ ബാലൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂന്ന് ബാച്ചിലർമാരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അപ്രതീക്ഷിതമായി എത്തുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. എന്നാൽ പുതിയ ചിത്രത്തിലെ താരനിരയെക്കുറിച്ചോ സംവിധായകനെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്ന ഒന്നായിട്ടാണ് സിനിമാ ലോകം ഈ തിരിച്ചുവരവിനെ നോക്കിക്കാണുന്നത്.

Tags:    
News Summary - Second part of the comedy film Hey Baby is coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.