'എക്കോ'യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മിസ്റ്ററി ത്രില്ലർ ചിത്രമായ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താനും എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. എക്കോ നവംബർ 21ന് പ്രദർശനത്തിന് എത്തുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചു.
കിഷ്കിന്ധ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നിവക്ക് ശേഷം ബാഹുലിന്റെ 'അനിമൽ ട്രൈലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ' എന്ന് നിർമാതാക്കൾ പറയുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് മൂന്നു കഥകളിലും വിഷയമാകുന്നത്. എക്കോയുടെ അടുത്തിടെ പുറത്തിറങ്ങിയ ടീസർ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏറെ മിസ്റ്ററി നിറഞ്ഞ ചിത്രമായിരിക്കും ‘എക്കോ’ എന്നാണ് ടീസർ നൽകുന്ന സൂചന.
സന്ദീപ് പ്രദീപാണ് ‘എക്കോ’യിലെ നായകൻ. ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ സന്ദീപിന്‍റെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിനീത്, അശോകൻ, നരേൻ, ബിനു പപ്പു, ബിയാന മോമിൻ, സിം സി ഫീ, എൻ ജി ഹങ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കിഷ്കിന്ധ കാണ്ഡത്തിന്‍റെ എഡിറ്റർ സൂരജ് ഇഎസും സംഗീതസംവിധായകൻ മുജീബ് മജീദും എക്കോയുടെ ഭാഗമാണ്.
ആരാധ്യ സ്റ്റുഡിയോസിൻ്റെ ബാനറിൽ എം.ആർ.കെ ജയറാമിന്‍റെ ആദ്യ നിർമാണ സംരംഭമാണിത്. സംഗീതം- മുജീബ് മജീദ്. എഡിറ്റർ- സൂരജ് ഇ എസ്. കലാസംവിധായകൻ- സജീഷ് താമരശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്. ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ് എന്നിവരാണ്. പ്രശസ്ത നിർമാണ കമ്പനിയായ ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് എക്കോ തമിഴ്‌നാട്ടിൽ റിലീസ് ചെയ്യുന്നത്. കർണാടകയിൽ, പ്രശസ്ത നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസാണ് എക്കോ വിതരണം ചെയ്യുന്നത്.
ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജർ രവി തുടങ്ങിയവരായിരുന്നു കിഷ്കിന്ധാ കാണ്ഡത്തി പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. 'കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്l സിനിമയായിരുന്നു ‘കിഷ്കിന്ധാ കാണ്ഡം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.