രാജ്‍വീർ ജവാന്ദ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പഞ്ചാബി ഗായകൻ രാജ്‍വീർ ജവാന്ദ മരണത്തിന് കീഴടങ്ങി

പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ രാജ്‍വീർ ജവാന്ദ അന്തരിച്ചു. ഹിമാചൽ പ്രദേശിലെ ബഡ്ഡിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ രാജ്‍വീർ 11 ദിവസം വെന്‍റിലേറ്ററിൽ കഴിഞ്ഞശേഷമാണ് മരണത്തിന് കീഴടങ്ങിയത്. 35-ാം വയസ്സിൽ ജീവൻ പൊലിഞ്ഞ പ്രിയ താരത്തിന്‍റെ അകാലവിയോഗത്തിന്‍റെ വേദനയിലാണ് ആരാധകരും സഹപ്രവർത്തകരും.

പഞ്ചാബി നടി നീരു ബജ്‌വയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പുറം ലോകം മരണവാർത്ത അറിഞ്ഞത്. ‘ഭാവിയുടെ വാഗ്ദാനത്തിന് ഈ ചെറുപ്രായത്തിൽ ജീവൻ പൊലിയേണ്ടിവന്നത് ഹൃദയഭേദകമാണ്. രാജ്‍വീർ ജവാന്ദയുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നു. വേദനാജനകമായ ഈ സമയം നിങ്ങൾക്ക് മനഃശക്തിയും സമാധാനവും കൊണ്ട് മറികടക്കാൻ സാധിക്കട്ടെ. ഇത്ര പെട്ടന്നു നീ പോയിമറഞ്ഞു, പക്ഷേ ഒരിക്കലും മറക്കില്ല’- തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നീരു കുറിച്ചു.

താരത്തിന്‍റെ ആരോഗ്യ നിലയെകുറിച്ചുള്ള വിവരം ഒക്ടോബർ ഒന്നിന് ഗായകനും നടനുമായ ആമി വിർക്ക് ആരാധകരുമായി പങ്കിട്ടിരുന്നു. ‘രാജ്‍വീറിന്‍റെ ഹൃദയമിടിപ്പ് ഇപ്പോൾ നോർമലാണ്. പ്രകൃതി ഞങ്ങളോട് കൃപ കാണിക്കുന്നു, ഞങ്ങളുടെ പ്രാർഥനകൾ ഫലം കാണുന്നു. ശക്തമായി തുടരുക - രാജ്‌വീർ ഉത്സാഹത്തിലാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഹിമാചൽ പ്രദേശിലെ ബഡ്ഡിക്ക് സമീപം ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ രാജ്‌വീറിന് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഗായകനെ ആദ്യം സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഹൃദയാഘാതം സംഭവിച്ചു. പിന്നീട് ഫോർട്ടിസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജ്‌വീറിന്റെ ആരോഗ്യനില അന്വേഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആശുപത്രി സന്ദർശിച്ചിരുന്നു.

'കാളി ജവാന്ദേ ദി', 'മേരാ ദിൽ', 'സർദാരി' തുടങ്ങിയ ഗാനങ്ങളിലൂടെയാണ് രാജ്‌വീർ പ്രശസ്തനാകുന്നത്. പഞ്ചാബി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബൈക്കുകളോട് ഏറെ അഭിനിവേശമുണ്ടായിരുന്ന ഗായകനായിരുന്നു അദ്ദേഹം. തന്റെ ബൈക്ക് യാത്രകളുടെ വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്.

Tags:    
News Summary - Punjabi Singer Rajvir Jawanda Passes Away After 11-Day Battle In Hospital Following Road Accident In Himachal Pradesh's Solan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.