മൈസൂരു: തലമുറകളോളം ജ്വലിച്ചുനിന്ന വാനമ്പാടിയുടെ മധുരസ്വരം ഇനിയില്ല. അനശ്വര ഗാനങ്ങളുടെ മാതാവ് ഗായിക എസ്.ജാനകിക്ക് നാട് കണ്ണീരോടെ വിട നൽകി. മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസിൽ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മൈസൂരുവിലെ മഹാരാജാസ് കോളജ് അങ്കണത്തിൽ നടത്തിയ മണിക്കൂറുകളോളം നീണ്ട പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലരയോടെയാണ് മൃതദേഹം കനിയനഹുണ്ഡി ഫാം ഹൗസിലേക്ക് എത്തിച്ചത്.
പാട്ടിന്റെ മായാലോകത്തേക്ക് ആനയിച്ച മധുരസ്വരത്തിന്റെ ഉടമയെ അവസാനമായി കാണാനെത്തിയത് ആയിരങ്ങളാണ്. സിനിമ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം നിരവധി പേർ അന്ത്യോപചാരമർപ്പിക്കാൻ സന്നിഹിതരായിരുന്നു. മൈസൂരുവിൽ ഫാം ഹൗസിൽതന്നെ സംസ്കരിക്കണമെന്നതായിരുന്നു എസ്.ജാനകിയുടെ ആഗ്രഹം. ചെറുമകൾ അപ്സര വൈദ്യുലയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.
ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ രോഗങ്ങളുണ്ടായിരുന്ന ഗായികയെ കഴിഞ്ഞ ദിവസം മൈസൂരുവിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രിയോടെയാണ് എസ്.ജാനകിയുടെ അന്ത്യം. ചെറുമകൾ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു ഗായിക താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.