ലോകസിനിമയില്‍ അംഗീകാരങ്ങളുടെ തിളക്കവുമായി മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍. കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം 'പഗ് ല്യാ' യുടെ സംവിധായകനും മലയാളിയുമായ വിനോദ് സാം പീറ്ററാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടി മുന്നേറുന്നത്. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാർഡിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി ,പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി പുരസ്ക്കാരങ്ങൾ വിനോദ് സാം പീറ്റര്‍ തൻ്റെ സിനിമയിലൂടെ കരസ്ഥമാക്കി.
രണ്ടായിരത്തോളം ചിത്രങ്ങളില്‍ നിന്നാണ് 'പഗ് ല്യാ' ഒന്നാം സ്ഥാനത്ത് എത്തിയത്. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാർഡിൽ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ഭാഷാചിത്രം കൂടിയാണ് മറാത്തി ഭാഷയില്‍ ഒരുക്കിയ പഗ് ല്യാ. ലണ്ടൻ, കാലിഫോര്‍ണിയ, ഇറ്റലി, ഓസ്ട്രേലിയ, സ്വീഡന്‍, ഫിലിപ്പീന്‍സ്, തുർക്കി, ഇറാൻ, അർജൻ്റീന, ലബനൻ തുടങ്ങിയ രാജ്യങ്ങളിലും ഈ ചിത്രം നിരവധി അംഗികാരങ്ങളും, പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. മികച്ച നടൻ -ഗണേഷ് ഷെൽക്കെ, മികച്ച നടി-പുനം ചന്ദോർക്കർ .മികച്ച പശ്ചാത്തല സംഗീതം-സന്തോഷ് ചന്ദ്രൻ.
പുണെയിലും പരിസരപ്രദേശങ്ങളിലുമായി ഓഗസ്റ്റിലാണ് 'പഗ് ല്യാ' ചിത്രീകരണം പൂര്‍ത്തീകരിച്ചത്. നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികള്‍ക്കിടയിലേക്ക് ഒരു നായ്ക്കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 'പഗ് ല്യാ' യുടെ ഇതിവൃത്തം. രണ്ട് കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളും നിഷ്ക്കളങ്കതയുമാണ് ചിത്രം പറയുന്നത്.
അരുമയായ ഒരു നായ്ക്കുട്ടി രണ്ട് കുട്ടികളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ അവരിലുണ്ടാകുന്ന വൈകാരിക ഭാവങ്ങളാണ് സിനിമയുടെ പ്രത്യേകതയെന്ന് സംവിധായകന്‍ വിനോദ് സാം പീറ്റര്‍ പറഞ്ഞു. ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവുമായ വിനോദ് സാം പീറ്ററിന് പുറമെ പഞ്ചാത്തല സംഗീതമൊരുക്കിയ സന്തോഷ് ചന്ദ്രന്‍, സംഗീത സംവിധായകന്‍ ബെന്നി ജോണ്‍സണ്‍, ക്യാമറ ചലിപ്പിച്ച രാജേഷ് പീറ്റര്‍, കോസ്റ്റ്യൂം ഒരുക്കിയ സച്ചിൻകൃഷ്ണ, വിഷ്ണു കുമാർ എന്നിവരും മലയാളികളാണ്. എബ്രഹാം ഫിലിംസിന്‍റെ ബാനറില്‍ വിനോദ് സാം പീറ്ററാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും സംവിധാനവും. കൊറോണ ഭീതിയൊഴിഞ്ഞാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. പി.ആർ.ഒ: പി.ആർ.സുമേരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.