'സലാർ' ജനുവരി 12 ന് ഒ.ടി.ടിയിലെത്തില്ല
പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ചിത്രം ജനുവരി 12 ന് ഒ.ടി.ടിയിലെത്തില്ല. നിർമാതാക്കളെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ സംക്രാന്തി റിലീസായി നെറ്റ്ഫ്ലിക്സിൽ സലാർ എത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമാതാക്കളുടെ പ്രതികരണം. ഇതുവരെ സലാറിന്റെ ഒ.ടി.ടി സ്ട്രീമിങ്ങിനെക്കുറിച്ച് അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല.
സലാർ തിയറ്ററുകളിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുകയാണ്. ഡിസംബർ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം 600 കോടിയാണ് ആഗോളതലത്തിൽ നേടിയിരിക്കുന്നത്. 329 കോടിയാണ് ഒമ്പത് ദിവസത്തെ ഇന്ത്യയിലെ കളക്ഷൻ. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ സലാർ ആദ്യ ആഴ്ച തെലുങ്കിൽ നിന്ന് സമാഹരിച്ചത് 186.05 കോടിയാണ്. മലയാളം 9.65 കോടി, തമിഴ്: 15.2 കോടി, കന്നഡ:4.6 കോടി, ഹിന്ദി: 92.5 കോടിയുമാണ് നേടിയത്.
കെ.ജി. എഫിന്റെ വൻ വിജയത്തിന് ശേഷം പുറത്തെത്തിയ പ്രശാന്ത് നീൽ ചിത്രമാണ് സലാർ. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തന്റെ മുൻ ചിത്രങ്ങളെപ്പോലെ ആരാധകരെ തൃപ്തിപ്പെടുത്താൻ പ്രശാന്ത് നീലിന് കഴിഞ്ഞിട്ടുണ്ട്. പ്രഭാസ്, പൃഥ്വിരാജ് എന്നിവർക്കൊപ്പം ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവൂ, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂറും കെ. വി. രാമറാവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.