കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിലെ ക്ലാസിക്ക്, 'നായകൻ' റീ റിലീസ് നാളെ

കമൽഹാസൻ-മണിരത്‌നം ടീമിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ്. 38 വർഷത്തിനുശേഷം 'നായകൻ' വീണ്ടും പ്രദർശനത്തിനെത്തുകയാണ്. ചിത്രം നവംബര്‍ ആറിന് വേൾഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. 4k റിമാസ്റ്ററിങ് പതിപ്പ് രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ലോകമാകെ 450ലധികം സ്ക്രീനുകളിൽ എത്തുന്ന ചിത്രം കേരളത്തിൽ മാത്രം 45ലധികം സെന്‍ററുകളിൽ എത്തുന്നു.

കമൽ ഹാസന്റെ 71-ാം ജന്മദിനത്തോടമുബന്ധിച്ചാണ് റീ റിലീസ്. നവംബർ ഏഴിനാണ് താരത്തിന്‍റെ പിറന്നാൾ. ശരണ്യ, നാസർ, ജനഗരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. 1987ൽ പുറത്തിറങ്ങിയ 'നായകൻ' തമിഴ് സിനിമ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി നായകൻ കണക്കാക്കപ്പെടുന്നു. ഇളയരാജ സംഗീതം നൽകിയ ഗാനങ്ങളും സിനിമയുടെ സ്വീകാര്യതക്ക് കാരണമായി.

തമിഴിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിൽ മുംബൈയിലെ അധോലോക നായകൻ വേലുനായ്‍ക്കരുടെ കഥയാണ് പറയുന്നത്. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരമുൾപ്പടെ ഏറെ നീരൂപക പ്രശംസ ലഭിച്ച വേലുനായ്‍ക്കർ കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി.

കമൽ ഹാസന്റെയും മണിരത്നത്തിന്റെയും കൂട്ടുകെട്ട് 'തഗ് ലൈഫ്' എന്ന ചിത്രത്തിലൂടെ തുടർന്നെങ്കിലും ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. എന്നാൽ 'നായകൻ' പോലുള്ള സിനിമകൾ അവരുടെ കൂട്ടുകെട്ടിനെ അവിസ്മരണീയമാക്കുന്നു. കമൽ ഹാസന്റെ ജന്മദിനത്തോടനുബന്ധിച്ച് 'നായകൻ' വീണ്ടും റിലീസ് ചെയ്യുന്നു എന്നത് ആരാധകർക്ക് ആവേശം നൽകുന്ന വാർത്തയാണ്.

സുജാത ഫിലിംസ് മുക്ത ഫിലിംസ് എന്നീ ബാനറുകളിൽ മുക്ത വി. രാമസ്വാമി, മുക്ത ശ്രീനിവാസൻ, ജി. വെങ്കിടേശ്വരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം: പി സി ശ്രീരാം, കലാ സംവിധാനം: തോട്ട ധരണി, എഡിറ്റർ: ബി.ലെനിൻ, വി.ടി വിജയൻ, ഡയലോഗ്: ബാലകുമാരൻ, അർത്ഥിത്തരണി, സൗണ്ട് മിക്സ്: എ. എസ് ലക്ഷ്മി നാരായൺ, ത്രിൽസ്: സൂപ്പർ സുബ്ബരായൻ, പ്രമോഷൻ കൺസൾട്ടന്‍റ്: സിനാൻ, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.  

Tags:    
News Summary - nayakan re release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.