ബോക്സ് ഓഫീസിൽ ചിരിയും ചിന്തയും പടർത്തിയ സൈജു കുറുപ്പ് ചിത്രം 'ഭരതനാട്യം 2: മോഹിനിയാട്ടം' ഒ.ടി.ടി റിലീസിന്. 2024ൽ പുറത്തിറങ്ങിയ 'ഭരതനാട്യ'ത്തിന്റെ രണ്ടാം ഭാഗമായി എത്തിയ ഈ ഡാർക്ക് കോമഡി ക്രൈം ത്രില്ലർ നെറ്റ്ഫ്ലിക്സിലൂടെ മെയ് എട്ട് മുതൽ സ്ട്രീമിങ് ആരംഭിക്കും.
ഏപ്രിൽ പത്തിന് തിയറ്ററുകളിൽ എത്തിയ ചിത്രം കൃഷ്ണദാസ് മുരളിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശശിധരൻ നായരുടെയും കുടുംബത്തിന്റെയും തുടർച്ചയായുള്ള യാത്രയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. സൈജു കുറുപ്പും കുടുംബവും നേരിടുന്ന പ്രതിസന്ധികളും തുടർന്നുള്ള രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
വൻ തുകക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്. മലയാളത്തിന് പുറമെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും സബ്ടൈറ്റിലുകളോടെ ചിത്രം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. തിയറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഒ.ടി.ടിയിലും വലിയ സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഭരതനാട്യത്തിലെ അഭിനേതാക്കളായ കലാരഞ്ജിനി, നന്ദു പൊതുവാൾ, ദിവ്യാ എം. നായർ, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, അഭിരാം രാധാകൃഷ്ണൻ, സോഹൻ സീനുലാൽ , ശ്രീജ രവി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, എന്നിവരും ഇവർക്കു പുറമേ സുരാജ് വെഞ്ഞാറമൂട്, ബേബി ജീൻ, വിനയ് ഫോർട്ട് , ജഗദീഷ്, നിസ്താർ സേട്ട്, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ഗുരുവായൂർ തുടങ്ങിയ പ്രമുഖ താരങ്ങളും ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം തോമസ് തിരുവല്ലാ ഫിലിംസ്, സൈജുക്കുറുപ്പ് എന്‍റർടൈൻമെന്‍റസ് എന്നീ ബാനറുകളിൽ ലിനി മറിയം ഡേവിഡ്, അനുപമ. ബി. നമ്പ്യാർ എന്നിവരാണ് നിർമിച്ചത്. ആദ്യ ഭാഗമായ ഭരതനാട്യം തിയറ്ററിൽ അത്ര വിജയം കൈവരിച്ചില്ലെങ്കിലും ഒ.ടി.ടിയിൽ ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. അതിന്‍റെ ഭാഗമായാണ് ചിത്രത്തിന് രണ്ടാം ഭാഗം എടുക്കാൻ ഉറപ്പിച്ചത്. കോമഡിയും ക്രൈമും കൂട്ടിയിണക്കിയാണ് മോഹിനിയാട്ടവും ഒരുക്കിയിരിക്കുന്നത്. വെറും ദിവസങ്ങൾ കൊണ്ട് കോടികളുടെ ആഗോള കലക്ഷൻനാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.