മല്ലിക സുകുമാരൻ
പൃഥ്വിരാജ് സുകുമാരനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നർകുന്നത് സിനിമ മേഖലയിലുള്ളവർ തന്നെയെന്ന് അമ്മയും നടിയുമായ മല്ലിക സുകുമാരൻ. പൃഥിയുടെ ‘വിലായത്ത് ബുദ്ധ’ സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് മകന് നേരെ നടന്ന സൈബർ ആക്രമണത്തിൽ മല്ലിക സുകുമാരൻ പ്രതികരിച്ചത്. സിനിമാ വ്യവസായത്തിനകത്തുള്ളവർ തന്നെയാണ് പൃഥ്വിരാജിനെ തകർക്കാൻ ശ്രമിക്കുന്നതെന്നും മകനെ പ്രതിരോധിക്കാൻ ആരും മുന്നോട്ട് വരുന്നില്ലെന്നും മല്ലിക സുകുമാരൻ ആരോപിച്ചു.
പൃഥ്വിരാജിനെതിരെ ആക്രമണങ്ങൾ നടക്കുമ്പോൾ അവനെ പിന്തുണക്കാനോ പ്രതിരോധിക്കാനോ സംഘടനകൾ മുതിരാറില്ല. ഒരു കാര്യവുമില്ലാതെയാണ് ഓൺലൈനിലൂടെ അസഭ്യം പറയുന്നത്. കൂടുതലും പൃഥ്വിയെ ലക്ഷ്യം വെച്ചാണെന്നും മല്ലിക പറഞ്ഞു. ഷമ്മി തിലകന്റെ തിരിച്ചു വരവിനെ കുറിച്ചും മല്ലിക പറയുന്നുണ്ട്. ഷമ്മി തിലകൻ തിരിച്ചുവരുന്നതിൽ ആർക്കൊക്കെയോ എതിർപ്പുണ്ടെന്നും ഇതേ കുറിച്ച് ചോദിച്ചാൽ വ്യക്തമായ മറുപടി തരാൻ സംഘടനയിൽ ആരുമില്ലെന്നും നടി പറഞ്ഞു.
മലയാള സിനിമയിലെ ഒരു കൂട്ടം ആളുകളുടെ നേതൃത്വത്തിൽ പൃഥ്വിരാജെന്ന നടനെ ഇല്ലാതാക്കാനും മലയാളം ഇൻഡസ്ട്രിയിൽ നിന്ന് പുറത്താക്കാനും ശ്രമിക്കുന്നുണ്ടെന്ന് മല്ലിക ആരോപിച്ചു. സിനിംമ ഇൻഡസ്ട്രിയിലുള്ളവർ ഇതിനെതിരെ ശക്തമായ നടപടിയെടുക്കുന്നതുവരെ തനിക്ക് പറയാൻ കഴിയുന്നിടത്തെല്ലാം താനിത് ആവർത്തിക്കുമെന്നും നടി വ്യക്തമാക്കി. ആക്രമണമുണ്ടാകുമ്പോൾ സംഘടന കൂടെനിൽക്കുകയാണ് വേണ്ടതെന്നും കലാകാരന്മാരുടെ സംഘടന എല്ലാ കലാകാരന്മാരുടെയുമൊപ്പം ഒരുപോലെ നിൽക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും താരം പറഞ്ഞു.
നിരവധി ഓൺലൈൻ അക്കൗണ്ടുകൾ നടനെയും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘വിലായത്ത് ബുദ്ധ’യെയും കുറിച്ച് മോശം പരാമർശങ്ങൾ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് പരസ്യപ്രതികരണവുമായി മല്ലിക രംഗത്തു വന്നത്. പൃഥ്വിരാജിനൊപ്പം ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ, സുരാജ് വെഞ്ഞാറമൂട്, അനു മോഹൻ, രാജശ്രീ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.