ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ 

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കില്ല; വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് അധികൃതർ

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് റിപ്പോർട്ട്. അവാർഡ് പ്രഖ്യാപനം ഇന്ന് നടത്താൻ മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിജയികളുടെ പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടായേക്കും. ‘തിയതി തീരുമാനിച്ചാലുടൻ ഔദ്യോഗിക അറിയിപ്പ് നൽകും. അതുവരെ ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു’ അധികൃതർ വ്യക്തമാക്കി.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്ന ദിവസം ജൂറിയോ മന്ത്രാലയമോ മുൻകൂട്ടി തിരുമാനിച്ചിരുന്നില്ല. ഇന്ന് അവാർഡ് പ്രഖ്യാപിക്കുമെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമായിരുന്നു. അവാർഡ് നിർണ്ണയത്തിനായുള്ള തിയതി തീരുമാനിച്ചാലുടൻ അത് ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മലയാളത്തില്‍നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകരും നിരൂപകരും. ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധ കാന്ധം എന്നിവയാണ് ജൂറിയില്‍ എത്തിയിരിക്കുന്ന പ്രധാന മലയാള ചിത്രങ്ങള്‍.

ഇന്ത്യൻ സിനിമയിലെ അഭിനയം, സംവിധാനം, സാങ്കേതിക മികവ് തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന വാർഷിക ചടങ്ങാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം. ഇത്തവണത്തെ 72-ാമത് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത് 2024ൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങളെയാണ്. ആർട്ടിക്കിൾ 370, മഹാരാജ, കൽക്കി 2898 എഡി, ചന്തു ചാമ്പ്യൻ തുടങ്ങിയ വൻ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രങ്ങൾ മത്സരരംഗത്തുള്ളതിനാൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഈ ഫലത്തിനായി കാത്തിരിക്കുന്നത്.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകാൻ സാധ്യതയുള്ളത് മികച്ച അഭിനയത്തിനുള്ള കാറ്റഗറിയാണ്. പ്രഖ്യാപനത്തിന് മുന്നോടിയായി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ മമ്മൂട്ടി, തമിഴ് താരങ്ങളായ ശിവകാർത്തികേയൻ, വിജയ് സേതുപതി, കാർത്തി, ഒപ്പം നടി സായ് പല്ലവി എന്നിവരാണ് മുൻപന്തിയിലുള്ളത്.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് അവാർഡ് നിർണ്ണയത്തിന് മേൽനോട്ടം വഹിച്ചത്. നേരത്തെ 2012ലെ ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിലും ജയരാജ് അംഗമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻട്രികൾ വിലയിരുത്തിയ ശേഷമാണ് പാനൽ ഈ വർഷത്തെ വിജയികളെ തിരഞ്ഞെടുത്തത്.

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ, ജവാൻ, 12ത് ഫെയിൽ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടപ്പോൾ, മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലൂടെ റാണി മുഖർജി മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കി. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയിൽ ആയിരുന്നു മികച്ച ഫീച്ചർ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടത്.

Tags:    
News Summary - National Film Awards 2026 not scheduled for today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.