പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ വാരം ഒ.ടി.ടിയിൽ എത്തിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ റെക്കോഡ് സൃഷ്ടിച്ച വാഴ 2ഉം, ആദ്യ ഭാഗത്തെ കടത്തിവെട്ടി മികച്ച പ്രതികരണം നേടിയ മോഹിനിയാട്ടവുമാണ് ഇന്ന് റിലീസായത്.
മികച്ച വാണിജ്യ വിജയവും പ്രേക്ഷക പ്രശംസയും ഏറ്റുവാങ്ങിയ വാഴ 2 ഇന്ന് ഒ.ടി.ടിയിലെത്തി. വെക്കേഷൻ ഒന്നുകൂടെ കളറാക്കാൻ മെയ് എട്ട് മുതൽ ചിത്രം സ്ട്രീമിങ് ആറംഭിച്ചു. സമൂഹ മാധ്യമ താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസിന്‍റെ രചനയിൽ സവിൻ എസ്.എ സംവിധാനം ചെയ്ത സിനിമ 230 കോടിയിലധികം ആഗോള തലത്തിൽ നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് മാത്രം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചിത്രം എന്ന ബഹുമതിയും വാഴ 2 നേടിയെടുത്തു.
ജിയോ ഹോസ്റ്റാറിനാണ് വാഴ 2വിന്‍റെ ഓൺലൈൻ സ്ട്രീമിങ്ങ് അവകാശമുള്ളത്. പൂർണമായും പുതുമുഖങ്ങളെ കേന്ദ്രമാക്കി എത്തിയ സിനിമ മുൻവിധികളെ തകർത്ത് മുന്നേറുകയായിരുന്നു. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, വിനോദ് കെടാമംഗലം എന്നിവർക്കൊപ്പം സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഡബ്ല്യൂ.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ് തുടങ്ങിയ പ്രമുഖ ബാനറുകൾ സംയുക്തമായാണ് ഈ ചിത്രം നിർമിച്ചത്.
ബോക്സ് ഓഫീസിൽ ചിരിയും ചിന്തയും പടർത്തിയ സൈജു കുറുപ്പ് ചിത്രം 'ഭരതനാട്യം 2: മോഹിനിയാട്ടം' ഒ.ടി.ടിയിൽ. 2024ൽ പുറത്തിറങ്ങിയ 'ഭരതനാട്യ'ത്തിന്റെ രണ്ടാം ഭാഗമായി എത്തിയ ഈ ഡാർക്ക് കോമഡി ക്രൈം ത്രില്ലർ നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിക്കും.
ഏപ്രിൽ പത്തിന് തിയറ്ററുകളിൽ എത്തിയ ചിത്രം കൃഷ്ണദാസ് മുരളിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശശിധരൻ നായരുടെയും കുടുംബത്തിന്റെയും തുടർച്ചയായുള്ള യാത്രയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. സൈജു കുറുപ്പും കുടുംബവും നേരിടുന്ന പ്രതിസന്ധികളും തുടർന്നുള്ള രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
മലയാളികൾ കാത്തിരുന്ന ഷാജി പാപ്പന്റെയും കൂട്ടരുടെയും ഒ.ടി.ടി തരംഗം ആരംഭിച്ചു. ജയസൂര്യ നായകനായ 'ആട് 3: വൺ ലാസ്റ്റ് റൈഡ് - പാർട്ട് 1' ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചു. തിയറ്ററുകളിൽ ചിരിപൂരം തീർത്ത ചിത്രം സീ ഫൈവിലൂടെ പ്രേക്ഷകരിലേക്ക് എത്തി.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'ആട് 3' മുൻ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ഫാന്റസി ആക്ഷൻ കോമഡി ഗണത്തിലാണ് ഒരുക്കിയിരിക്കുന്നത്. വർഷം 2370ൽ ഭൂമി ഭരിക്കുന്ന 'ദ ഓർഗനൈസേഷൻ' എന്ന സ്വേച്ഛാധിപത്യ ഭരണകൂടവും, ടൈം ട്രാവലിലൂടെ ഭൂതകാലത്തെ തിരുത്താൻ ശ്രമിക്കുന്ന പ്രതിരോധ നിരയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. 1790കളിലെ ഇവരുടെ മുൻകാല ജീവിതവും നിലവിലെ ഷാജി പാപ്പന്റെ കഥയും തമ്മിലുള്ള രസകരമായ ബന്ധമാണ് ചിത്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.