‘25 മിനിറ്റ് നീണ്ട കൈയടി’; ഗസ്സ വംശഹത്യ തുറന്നുകാട്ടിയ ഡോക്യുമെന്ററിക്ക് വെനീസ് ഫെസ്റ്റിൽ റെക്കോഡ് സ്വീകരണം
വെനീസ്: ഗസ്സയിലെ ഫലസ്തീനികളെ ലക്ഷ്യമിടാൻ ഇസ്രായേൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് തുറന്നുകാട്ടുന്ന പുതിയ ഡോക്യുമെന്ററിക്ക് വെനീസ് ചലച്ചിത്രമേളയിൽ ചരിത്രപരമായ അംഗീകാരം. ഇസ്രായേലി ചലച്ചിത്ര പ്രവർത്തകരായ യുവൽ അബ്രഹാം, റേച്ചൽ സോർ എന്നിവർ സംവിധാനം ചെയ്ത 'നാസ' എന്ന 80 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം 25 മിനിറ്റ് നീണ്ട കൈയടിയാണ് ലഭിച്ചത്.
കഴിഞ്ഞ വർഷം 22 മിനിറ്റ് നീണ്ട കൈയടി നേടിയ 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' എന്ന ചിത്രത്തിന്റെ റെക്കോർഡാണ് 'നാസ' ഇപ്പോൾ മറികടന്നിരിക്കുന്നത്.തെൽ അവീവിലെ ടെറസുകളിൽ രാത്രിയുടെ മറവിൽ അതീവ രഹസ്യമായാണ് ചിത്രം ചിത്രീകരിച്ചത്. ഇസ്രായേലിന്റെ 24 സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ചിത്രത്തിലുണ്ട്. ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തെ സൂചിപ്പിക്കാൻ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം ഉപയോഗിക്കുന്ന 'നാസ' എന്ന ചുരുക്കപ്പേരാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രദർശന വേളയിൽ കാണികളിൽ പലരും ഫലസ്തീൻ പതാകകൾ ഉയർത്തിപ്പിടിച്ചിരുന്നു. സംവിധായകരും കാണികളും വൈകാരികമായാണ് ഈ ചരിത്ര നിമിഷത്തെ വരവേറ്റത്. ലോകമെമ്പാടുമുള്ള സിനിമാ ലോകത്തുനിന്നും രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏകദേശം മൂന്ന് വർഷത്തെ കഠിനമായ അന്വേഷണത്തിനൊടുവിലാണ് ഈ ചിത്രം തയാറാക്കിയിരിക്കുന്നത്. ഗസ്സയിലെ ആക്രമണങ്ങൾക്ക് പിന്നിലെ സത്യങ്ങൾ തുറന്നുകാട്ടുന്ന ചിത്രത്തിൽ, പേരുകൾ വെളിപ്പെടുത്താൻ തയാറാകാത്ത നിരവധി ഇസ്രായേലി സൈനികരുടെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും അഭിമുഖങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ കോളുകളും മറ്റ് ഡിജിറ്റൽ വിവരങ്ങളും ഉപയോഗിച്ച് 'ലാവെൻഡർ' എന്ന് പേരിട്ടിരിക്കുന്ന എഐ സംവിധാനത്തിലൂടെയാണ് ലക്ഷ്യങ്ങൾ നിർണ്ണയിച്ചതെന്ന് ചിത്രത്തിൽ വെളിപ്പെടുത്തുന്നു. സാധാരണക്കാരായ ജനങ്ങൾ ഉൾപ്പെടെയുള്ള വീടുകൾ തകർക്കുന്നത് ബോധപൂർവ്വമായ നടപടിയാണെന്ന് ചിത്രത്തിലെ അഭിമുഖങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഓസ്കർ ജേതാക്കളായ യു.എസിൽ നിന്നുള്ള ജിം വിൽസൺ, 'ദി ഗാർഡിയൻ', സംവിധായകൻ ജോനാഥൻ ഗ്ലേസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനുള്ള പിന്തുണ അവസാനിപ്പിക്കണമെന്നും ഉപരോധങ്ങളിലൂടെ സമ്മർദ്ദം ചെലുത്തണമെന്നും സംവിധായകൻ യുവൽ അബ്രഹാം ആവശ്യപ്പെട്ടു. ഈ വർഷത്തെ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിലുള്ള ഏക ഡോക്യുമെന്ററിയാണ് 'നാസ'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.