ഐ.ഡി.എസ്.എഫ്.എഫ്.കെ
18-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചിത്രമേളക്കുള്ള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയറ്ററുകളിലായാണ് മേള നടക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://registration.iffk.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഡെലിഗേറ്റ് ഫീസ് ജി.എസ്.ടി. ഉൾപ്പെടെ പൊതു വിഭാഗത്തിന് 590 രൂപയും വിദ്യാർഥികൾക്ക് 354 രൂപയുമാണ്. ഓൺലൈനിന് പുറമെ ഓഫ്‌ലൈനായും രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരം കൈരളി തിയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്ലിൽ രാവിലെ 10 മണി മുതൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താവുന്നതാണ്. മാധ്യമപ്രവർത്തകർക്ക് പ്രസ് കാർഡ് കാണിച്ചാൽ മേളയിൽ പ്രവേശനം ലഭിക്കും.
ഇത്തവണ മേളയിൽ വിദ്യാർഥികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കും. നേരത്തെ വിദ്യാർഥി വിഭാഗത്തിന് 250 ഡെലിഗേറ്റ് പാസുകളാണ് അനുവദിച്ചിരുന്നത്. വിദ്യാർഥി പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത് 500 ആയി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്.
ആറ് ദിവസം നീളുന്ന മേളയിൽ 300ലേറെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായാണ് പ്രദർശനം. മത്സര, മത്സരേതര വിഭാഗങ്ങൾ, ഹ്രസ്വചിത്രം, അനിമേഷൻ, മ്യൂസിക് വിഡിയോ, ക്യാമ്പസ് ഫിലിംസ്, ഇന്റർനാഷണൽ ഫിലിംസ്, റെട്രോസ്പെക്റ്റീവ്, ജൂറി ഫിലിംസ് എന്നിങ്ങനെ മുപ്പതോളം വിഭാഗങ്ങളിലായാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്.
അന്തരിച്ച ചലച്ചിത്രപ്രതിഭകൾക്ക് ആദരമർപ്പിച്ച് ഹോമേജ് വിഭാഗവും മേളയുടെ ഭാഗമാകും. കൂടാതെ ഡെലിഗേറ്റുകൾക്ക് സംവിധായകരുമായി നേരിട്ട് സംവദിക്കാൻ മീറ്റ് ദ ഡയറക്ടർ, ഫേസ് റ്റു ഫേസ്, ഇൻ കോൺവെർസേഷൻ, മാസ്റ്റർക്ലാസ് തുടങ്ങിയ പരിപാടികളും കലാസാംസ്കാരിക പരിപാടികളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.