300 കോടി നിറവിലേക്ക് നിവിൻ-മമിത ചിത്രം; റെക്കോർഡുകൾ ഭേദിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'
ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. നിവിൻ പോളി, മമിത ബൈജു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം 300 കോടി ക്ലബ്ബിലേക്ക് കടക്കുകയാണ്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ഈ ഫീൽഗുഡ് റോം-കോം ചിത്രം കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും വിദേശ മാർക്കറ്റുകളിലും വൻ പ്രതികരണമാണ് നേടുന്നത്.
സാധാരണക്കാരുടെ ജീവിതത്തിലെ നർമ്മമുഹൂർത്തങ്ങളെയും സങ്കീർണ്ണമായ ബന്ധങ്ങളെയും തികച്ചും സ്വാഭാവികമായി വെള്ളിത്തിരയിലെത്തിച്ച സംവിധായകൻ ഗിരീഷ് എ.ഡിയുടെ മേക്കിങ് മികവാണ് ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നിൽ. നിവിൻ അവതരിപ്പിച്ച 'ജസ്റ്റിൻ ചേട്ടായി', മമിതയുടെ 'ആഷ്‌ലി' എന്നീ കഥാപാത്രങ്ങളെ പ്രേക്ഷകർ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു. മികച്ച പ്രൊജക്റ്റുകൾ മാത്രം സമ്മാനിക്കുന്ന ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ കൂട്ടുകെട്ടിന്റെ ഭാവനാ സ്റ്റുഡിയോസാണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ വിജയത്തിന് മാറ്റുകൂട്ടി അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ട 'എൻകോർ' എന്ന രണ്ടാം ട്രെയിലറും സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ഷോർട്ട് ഫിലിം ഉൾപ്പെടെയുള്ള വ്യത്യസ്തമായ പ്രൊമോഷണൽ തന്ത്രങ്ങളും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തു.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി മികച്ചൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വമ്പൻ ബജറ്റ് ചിത്രങ്ങളുടെ കടുത്ത മത്സരങ്ങളെപ്പോലും മറികടന്നാണ് ഈ ചിത്രം തിയേറ്ററുകളിൽ ജനസാഗരം തീർക്കുന്നത്.
വിഷ്ണു വിജയ്‌യുടെ സംഗീതവും അജ്മൽ സാബുവിൻ്റെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസിൻ്റെ എഡിറ്റിങ്ങും ചിത്രത്തിന് പൂർണ്ണത നൽകി. വിനായക് ശശികുമാറാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ബെന്നി കട്ടപ്പന, ജോസ് വിജയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.