മുംബൈ: ഇന്ത്യൻ സിനിമയിലെ വിസ്മയമായിരുന്ന ഇർഫാൻ ഖാന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് ആരാധകർക്കായി ഒരു അപൂർവ്വ സമ്മാനം. ഇർഫാൻ ഖാനും വിദ്യ ബാലനും ആദ്യമായും അവസാനമായും ഒന്നിച്ചഭിനയിച്ച 'ദ ലാസ്റ്റ് ടെനന്റ്' (The Last Tenant) എന്ന ചിത്രം 25 വർഷത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങി. യൂട്യൂബിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഏകദേശം കാൽ നൂറ്റാണ്ട് മുമ്പ് ചിത്രീകരിച്ച സിനിമയുടെ ഫൂട്ടേജുകൾ നഷ്ടപ്പെട്ടുപോയതിനാലാണ് ഇത്രയും കാലം വെളിച്ചം കാണാതിരുന്നത്. ഒടുവിൽ ഒരു വി.എച്ച്.എസ് (VHS) കോപ്പി കണ്ടെത്തുകയും അത് പുനരുദ്ധരിച്ച് റിലീസ് ചെയ്യുകയുമായിരുന്നു. സാർത്ഥക് ദാസ് ഗുപ്തയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
വിദ്യ ബാലൻ ടെലിവിഷൻ രംഗത്ത് നിന്ന് സിനിമയിലേക്ക് ചുവടുവെച്ച ആദ്യകാല ചിത്രങ്ങളിൽ ഒന്നാണിത്. ഒരുപക്ഷേ അവരുടെ ആദ്യ സിനിമ തന്നെ ഇതാകാമെന്നും കരുതപ്പെടുന്നു. ഇർഫാൻ ഖാനും വിദ്യയും സ്ക്രീൻ ഒന്നിച്ച് അഭിനയിച്ച ഏക ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ റിലീസിനെ തുടർന്ന് വിദ്യ ബാലൻ സന്തോഷം പങ്കുവെച്ചു. "ഇതൊരു സ്വപ്നം പോലെ തോന്നുന്നു. ഞാൻ അഭിനയരംഗത്ത് തുടക്കമിട്ട കാലമായിരുന്നു അത്. ഇർഫാനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് അന്നും ഇന്നും ഏറെ സവിശേഷമാണ്. എന്റെ തുടക്കം എവിടെയായിരുന്നു എന്നതിന്റെ മനോഹരമായ ഓർമപ്പെടുത്തലാണിത്." വിദ്യ പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ട വീട്ടിൽ അഭയം തേടുന്ന തകർന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് ദ ലാസ്റ്റ് ടെനന്റ്. സംഗീതവും ഓർമകളും ഏകാന്തതയും ഇഴചേരുന്ന ചിത്രം വളരെ കുറഞ്ഞ ബഡ്ജറ്റിൽ 2000ത്തിലാണ് പൂർത്തിയാക്കിയത്. സിനിമാ മോഹവുമായി എൻജിനീയറിങ് പഠനം ഉപേക്ഷിച്ചെത്തിയ സംവിധായകൻ സർത്തക്കിന്റെ കരിയറിലെ ആദ്യ ചിത്രമാണിത്.
ഏപ്രിൽ 29ന് യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചത്. ഇർഫാൻ ഖാൻ എന്ന അതുല്യ പ്രതിഭയുടെ പകരക്കാരനില്ലാത്ത അഭിനയശൈലിയും വിദ്യ ബാലന്റെ തുടക്കകാലത്തെ മാസ്മരിക പ്രകടനവും കാണാൻ വലിയ ആരാധകക്കൂട്ടം ഇപ്പോഴുമുണ്ട്.
നാടകവേദികളിൽ നിന്ന് ഹോളിവുഡ് വരെ നീളുന്നതായിരുന്നു ഇർഫാൻ ഖാന്റെ അഭിനയ ജീവിതം. 2011ലെ 'പാൻ സിങ് തോമർ' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ അദ്ദേഹം ലഞ്ച് ബോക്സ്, ഹിന്ദി മീഡിയം തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വാഭാവിക അഭിനയത്തിന്റെ പുതിയ തലങ്ങൾ തീർത്തു. ലൈഫ് ഓഫ് പൈ, സ്ലംഡോഗ് മില്യണയർ തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോളതലത്തിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
2018ൽ ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചപ്പോഴും തളരാതെ അഭിനയരംഗത്ത് തുടർന്ന അദ്ദേഹം 2020 ഏപ്രിൽ 29നാണ് അന്തരിച്ചത്. പത്മശ്രീ നൽകി രാജ്യം ആദരിച്ച ഈ കലാകാരൻ തന്റെ അപൂർണ്ണമായ ചിത്രങ്ങളിലൂടെയും അനശ്വരമായ കഥാപാത്രങ്ങളിലൂടെയും ഇന്നും ചലച്ചിത്ര ലോകത്ത് സജീവമായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.