കച്ചേരി അപ്പുറം ആടലാം, ഇപ്പൊ കബഡി ആടലാമാ; ദളപതി ആരാധകരെ 'ഗില്ലി' ഇതാ വീണ്ടും വരുന്നു!

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ റീ റിലീസുകള്‍ ഇന്ന് ഏറ്റവുമധികം സംഭവിച്ചുകൊണ്ടിരിക്കുന്നത് തമിഴ് സിനിമയിലാണ്. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സ്പോർട്സ് ഡ്രാമയായ വിജയ് യുടെ 'ഗില്ലി' ഒരിക്കൽ കൂടി തിയറ്ററുകളെ ഇളക്കിമറിക്കാൻ എത്തുന്നു. തിയറ്റർ ഉടമകളുടെ അഭ്യർത്ഥന പ്രകാരം ഫെബ്രുവരി 20നാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ചിത്രം റീ റിലീസിനെത്തിക്കുന്ന ശക്തി ഫിലിം ഫാക്ടറി ആണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്.

2024ൽ നടന്ന ഗില്ലിയുടെ റീ-റിലീസ് തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു. വിദ്യസാഗറിന്റെ സംഗീതവും, തൃഷയുടെ നായിക വേഷവും, പ്രകാശ് രാജിന്റെ വില്ലൻ വേഷവും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ആദ്യം റീ റിലീസ് ചെയ്തപ്പോൾ 33 കോടി ആയിരുന്നു സിനിമ ആഗോള തലത്തിൽ നേടിയത്. ഇത്തവണ എത്ര നേടുമെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

റീ റിലീസിൽ തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത് 22 കോടിയാണ്. കര്‍ണാടകയിൽ നിന്ന് 1.35 കോടിയും കേരളത്തില്‍ നിന്ന് 50 ലക്ഷവും ചിത്രം നേടി. വിദേശത്തും ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നു. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്നാണ് വിദേശത്ത് ഏറ്റവുമധികം കലക്ഷന്‍ എത്തിയിരിക്കുന്നത്. 8 കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവുമാണ്. ധരണി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ തൃഷ ആയിരുന്നു നായിക. പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി.

2004 ഏപ്രിൽ 17നാണ് ഗില്ലി ആദ്യമായി പുറത്തിറങ്ങിയത്. മഹേഷ് ബാബു നായകനായ 'ഒക്കടു' എന്ന തെലുങ്ക് സിനിമയുടെ റീമേക്കാണിത്. തമിഴിൽ വരുത്തിയ മാറ്റങ്ങൾ ചിത്രത്തെ വൻ വിജയമാക്കി മാറ്റി. കബഡി മത്സരത്തിനായി മധുരയിലെത്തുന്ന വേലു, അവിടെ വെച്ച് മുത്തുപാണ്ടി എന്ന ഗുണ്ടയിൽ നിന്നും ധനലക്ഷ്മിയെ രക്ഷിക്കുന്നു. അവളെ മുത്തുപാണ്ടിയുടെ കണ്ണിൽപ്പെടാതെ ചെന്നൈയിലെ സ്വന്തം വീട്ടിലെത്തിച്ച് ഒളിപ്പിക്കുന്നതും, തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് സിനിമയുടെ കഥ. ആക്ഷൻ, കോമഡി, പ്രണയം എന്നിവയുടെ മികച്ച മിശ്രണമായിരുന്നു ഈ ചിത്രം.

Tags:    
News Summary - Ghilli' re-release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.