'ഡോൺ 3' എന്ന ചിത്രത്തിൽ നിന്ന് നടൻ രൺവീർ സിങ് പിന്മാറിയതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനിടയിൽ, അദ്ദേഹത്തെ പിന്തുണച്ച് പ്രമുഖ എഴുത്തുകാരി ശോഭ ഡേ രംഗത്തെത്തി. ഈ വിഷയത്തിൽ രൺവീർ സിങ് മാന്യമായ മൗനം പാലിക്കുന്നത് അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യവും ജനപ്രീതിയും വർധിപ്പിക്കാൻ സഹായിച്ചുവെന്നാണ് ശോഭ ഡേ അഭിപ്രായപ്പെട്ടത്. തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ആരാധകർ അദ്ദേഹത്തിനായി മറുപടി നൽകുന്നതുകൊണ്ട് രൺവീർ പ്രതികരിക്കാത്തത് ബുദ്ധിപരമായ തീരുമാനമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസി (എഫ്. ഡബ്ല്യൂ. ഐ. സി. ഇ) രൺവീർ സിങ്ങിനെതിരെ പുറപ്പെടുവിച്ച വിലക്ക് ഒരു തരം ഗൂഢാലോചനയാണെന്നും ശോഭ ഡേ ആരോപിക്കുന്നു. എക്സൽ എന്റർടൈൻമെന്റ് നൽകിയ പരാതിയിൽ എഫ്. ഡബ്ല്യൂ. ഐ. സി. ഇ-ക്ക് അധികാരപരിധിയില്ലെന്ന് രൺവീറിന്റെ ടീം വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ വിലക്ക് വന്നത്. എന്നാൽ, ഈ നടപടി കേവലം നടനെതിരെയുള്ള നീക്കമല്ലെന്നും, രൺവീറിന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ധുരന്ധർ' എന്ന ഫ്രാഞ്ചൈസിയെയും അതിന്റെ സംവിധായകൻ ആദിത്യ ധറിനെയും ലക്ഷ്യമിട്ടുള്ളതാണെന്നും ശോഭ ഡേ പറയുന്നു.
സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പൂനം ധില്ലനും എഫ്. ഡബ്ല്യൂ. ഐ. സി. ഇ യുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം കോടതിക്ക് വിടുകയോ അഭിഭാഷകരെ ഉപയോഗിച്ച് പരിഹരിക്കുകയോ ചെയ്യേണ്ടതായിരുന്നുവെന്നും, സിനിമാ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകൾ നിർഭാഗ്യകരമാണെന്നും ശോഭ ഡേ കുറ്റപ്പെടുത്തി. ഈ തർക്കം കേവലം അധികാരത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ളതാണെന്നും സിനിമയിലെ സാധാരണക്കാരായ സാങ്കേതിക പ്രവർത്തകരുടെ ജോലിയെപ്പോലും ഇത് ബാധിക്കുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.