'അഞ്ചോ ആറോ കൊല്ലം കഴിഞ്ഞാൽ ആക്ഷനൊന്നും മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കണ്ട, അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം; രാജാധിരാജ കണ്ടിറങ്ങിയപ്പോള്‍ കേട്ടത്'; സംവിധായകന്റെ കുറിപ്പ്
ഒരു ഇടവേളക്ക് ശേഷ തിയറ്ററുകളിലെത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ ചിത്രമാണ് ടർബോ. തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രധാനഹൈലൈറ്റ് മമ്മൂട്ടിയുടെ ഫൈറ്റ് രംഗങ്ങളാണ്.
ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ എം. പത്മകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനർജിയോടെ ഇവിടെ ഉണ്ടായാലും അത്ഭുതമില്ലെന്നാണ് സംവിധായകൻ പറയുന്നത്.യുവതലമുറ പോലും ചെയ്യാൻ മടിക്കുന്ന കഠിനമായ ആക്ഷന്‍ രംഗങ്ങൾ ചെയ്തു കൈയടി നേടാൻ മമ്മൂട്ടി മാത്രമേ തങ്ങൾക്കുള്ളൂവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
പത്മകുമാറിന്‍റെ കുറിപ്പ്
'2014ൽ ആണ്.. 'രാജാധിരാജാ' കണ്ടിറങ്ങുമ്പോൾ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കമന്‍റ്: ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. പിന്നെ ഇത്തരം ആക്ഷന്‍ സംഭവങ്ങളൊന്നും മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കണ്ട.. പിന്നെ നല്ല അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം..
അതു കഴിഞ്ഞ് 10 വർഷമായി. ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസ്സിൽ 'ടര്‍ബോ' കണ്ടിറങ്ങുമ്പോൾ കേട്ടു മറ്റൊരു കമന്‍റ്: ഓ, ഇപ്പൊഴും ഈ പ്രായത്തിലും എന്തൊരു എനർജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു 'ടർബോ' വന്നാലും അതിശയിക്കണ്ട. അതൊന്നു തിരുത്തിയാൽ കൊള്ളാമെന്ന് എനിക്കു തോന്നി: 'പത്തല്ല സുഹൃത്തേ ,ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മുട്ടി ഇതിലേറെ എനർജിയോടെ ഇവിടെ ഉണ്ടായാലും അത്ഭുതമില്ല.. അത് ഞങ്ങളുടെ മമ്മുക്കക്കു മാത്രമുള്ള സിദ്ധിയാണ്.. ആ മഹാ മനസ്സിന്, ആ അർപ്പണത്തിന്,ആ നടന വൈഭവത്തിന് കാലം കനിഞ്ഞു നൽകിയ അനുഗ്രഹമാണ്.. 'നൻപകൽ നേരത്തു മയക്ക'വും 'കാതലും' ‘ഭ്രമയുഗ'വും ചെയ്ത അനായാസതയോടെ യുവതലമുറ പോലും ചെയ്യാൻ മടിക്കുന്ന കഠിനമായ ആക്ഷന്‍ രംഗങ്ങളും ചെയ്തു കയ്യടി നേടാൻ ഞങ്ങൾക്ക് ഒരു മമ്മുക്കയേ ഉള്ളു; ഒരേയൊരു മമ്മുക്ക'
പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച സിനിമയാണ് ടര്‍ബോ. മേയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള ഓപ്പണിങ് കളക്ഷൻ 17 കോടിയാണ്. 10 കോടിയാണ് രണ്ട് ദിവസംകൊണ്ട് ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.