മാസും റേസും ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്ന്; 'മഡ്ഡി' തിയറ്ററുകളിൽ
സൂപ്പര്‍ താര സാന്നിധ്യമില്ലാതെ മലയാളത്തില്‍നിന്നുമുള്ള പാന്‍ ഇന്ത്യന്‍ സിനിമ 'മഡ്ഡി' തിയറ്ററുകളിലെത്തി. മഡ്ഡ് റേസാണ് സിനിമയുടെ പ്രമേയം. താരങ്ങളേക്കാള്‍ പ്രമേയത്തിന് പ്രാധാന്യം നൽകിയ മഡ്ഡി രാജ്യത്തെ തന്നെ ആദ്യ മുഴുനീള 4x4 മഡ് റേസ് ചിത്രമാണ്. ആക്ഷനും ത്രില്ലും സമന്വയിപ്പിച്ച് ദൃശ്യ-ശ്രാവ്യ വിസ്മയം തീർക്കുകയാണ് മഡ്ഡി. ഡോ. പ്രഗഭൽ ആണ് സംവിധാനം.
മലയാളം ഉൾപ്പെടെ ആറ് ഭാഷകളില്‍ ഡിസംബർ പത്തിന് ഒരേസമയം റിലീസ് ചെയ്ത മഡ്ഡി, കെ.ജി.എഫിന് സംഗീതമൊരുക്കിയ രവി ബസ്രൂറിന്‍റെ ആദ്യത്തെ മലയാള ചിത്രമാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ബോളിവുഡ് കാമറാമാന്‍ കെ.ജി. രതീഷാണ്. രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് മഡ്ഡിയുടെ എഡിറ്റിംഗ് നിവഹിച്ചിരിക്കുന്നത്.
ഓഫ് റോഡ് റേസിങ്ങില്‍ പ്രധാന അഭിനേതാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഡ്യൂപ്പുകളെ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. സാഹസികരും സിനിമക്ക് ആവശ്യമായ സമയവും ഊര്‍ജ്ജവും നിക്ഷേപിക്കാന്‍ തയാറുള്ളവരെയുമാണ് സിനിമക്ക് വേണ്ടി കണ്ടെത്തിയത്. പ്രധാനകഥാപാത്രങ്ങള്‍ക്ക് പിന്നില്‍ യഥാര്‍ത്ഥ റേസര്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സിനിമകളില്‍ കണ്ട് പരിചയിക്കാത്ത സ്ഥലങ്ങള്‍ ഈ സിനിമക്ക് കണ്ടെത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതും ചിത്രത്തെ വ്യത്യസ്തമാകുന്നുന്നു. യുവൻ കൃഷ്ണ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി, ഐ.എം. വിജയൻ, രഞ്ജി പണിക്കർ, സുനിൽ സുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.