മമ്മൂട്ടിയും മോഹൻലാലും പേട്രിയറ്റിൽ
കൊച്ചി: തിയറ്ററിൽ വിജയകുതിപ്പ് നടത്തുന്നതിനിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ്. വർഷങ്ങൾക്കുശേഷം മമ്മൂട്ടി- മോഹൻലാൽ ഒന്നിച്ചെത്തിയ ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനിടയിലാണ് സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സിനിമ അനധികൃതമായി റെക്കോർഡ് ചെയ്ത് ഓൺലൈൻ വെബ്‌സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രദർശിപ്പിച്ച സംഭവത്തിലാണ് സൈബർ ക്രൈം പൊലീസ് കേസെടുത്തിരിക്കുന്നത്. നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിലാണ് കേസ്.
ചിത്രമിറങ്ങി ദിവസങ്ങൾ മാത്രം പിന്നിടവെ മേയ് രണ്ടിനും അഞ്ചിനുമിടയിൽ വിവിധ സാമൂഹികമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചെന്നാണ് കേസ്. നിർമാണക്കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്ന് പരാതിയിൽ പറയുന്നു. കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
സ്പൈ ആക്ഷൻ ത്രില്ലറായ പേട്രിയറ്റ് റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ കേരളത്തില്‍ നിന്ന് മാത്രം 9.80 കോടി രൂപയാണ് നേടിയത്. ആഗോളതലത്തില്‍ 29.37 കോടി രൂപയാണ് ലഭിച്ചത്. ഇന്ത്യയിലെ ഗ്രോസ് കലക്ഷന്‍ 11.37 കോടി രൂപയാണ്. വിദേശത്ത് നിന്ന് മാത്രം 18 കോടി രൂപയാണ് ചിത്രം നേടിയത്. 18 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുവെന്ന പ്രത്യേകത പേട്രിയറ്റിനുണ്ട്. ഡോ. ഡാനിയൽ ജെയിംസ്, കേണൽ റഹിം നായിക് എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടിയും മോഹൻലാലുമെത്തിയത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. 125 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.