തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ‘ഓ ബൈ ഓസി’ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ വനിത ജീവനക്കാരുമായി തെളിവെടുപ്പ് നടത്തി. കവടിയാറിലെ ‘ഓ ബൈ ഓസി’ സ്ഥാപനം, റീഗൽ ജ്വല്ലറി, കൃഷ്ണകുമാറിന്റെ ഫ്ലാറ്റ് എന്നിവിടങ്ങളിലാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ പ്രതികളായ വിനീത, രാധാകുമാരി എന്നിവരെയെത്തിച്ച് തെളിവെടുത്തത്.
പ്രതികൾ പഴയസ്വർണം കൊടുത്ത് പുതിയത് വാങ്ങിയ സ്ഥാപനമെന്ന നിലയിലായിരുന്നു റീഗൽ ജ്വല്ലറിയിലെ തെളിവെടുപ്പ്. പ്രാഥമിക പരിശോധനയിൽ 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായി. ഇരുവരെയും ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
ഹൈകോടതി ജാമ്യം തള്ളിയതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് വിനീത, രാധാകുമാരി എന്നിവർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യലിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് ഇരുവരും സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നാം പ്രതി ദിവ്യ ഫ്രാൻക്ലിൻ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചു.
കവടിയാറിൽ പ്രവർത്തിക്കുന്ന ദിയയുടെ സ്ഥാപനത്തില്‍നിന്ന് 69 ലക്ഷം രൂപ മൂവരും ചേർന്ന് തട്ടിയെടുത്തെന്നാണ് കേസ്. ദിയ കടയിൽ സ്ഥാപിച്ച ക്യു ആർ കോഡ് മാറ്റി പല സമയങ്ങളിലായി വലിയ തുക മൂവരും ചേർന്ന് തട്ടിയെടുത്തുവെന്നായിരുന്നു കൃഷ്ണകുമാറും മകളും മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി.
പിന്നാലെ കൃഷ്ണകുമാറും കുടുംബവും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് ജീവനക്കാരികളും പൊലീസിൽ പരാതി നൽകി. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.