സീനത്ത് അമൻ

എനിക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ വേർപിരിഞ്ഞത്; ബോളിവുഡ് ഒരിക്കലും എന്റെ ലക്ഷ്യമായിരുന്നില്ല -സീനത്ത് അമൻ

ഹിന്ദി സിനിമയുടെ ചരിത്രത്തിൽ ഒരു കാലഘട്ടത്തെ തന്റേതായ ശൈലികൊണ്ടും ഗ്ലാമറുകൊണ്ടും കീഴടക്കിയ താരമാണ് സീനത്ത് അമൻ. എഴുപതുകളിലെ ഫാഷൻ ഐക്കണും ലേഡി സൂപ്പർസ്റ്റാറുമായി മാറിയ സീനത്തിന്റെ സിനിമാജീവിതം എന്നാൽ ഒരു മുൻകൂട്ടി നിശ്ചയിച്ച തീരുമാനമായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായാണ് താൻ സിനിമയിലെത്തിയതെന്ന് താരം തന്നെ വെളിപ്പെടുത്തുന്നു.

ബോളിവുഡ് ക്ലാസിക് ചിത്രം 'മുഗൾ-ഇ-ആസമി'ന്റെ തിരക്കഥാകൃത്തായ അമാനുള്ള ഖാന്റെ മകളായിട്ടും, സിനിമയോട് ഒട്ടും അടുപ്പമില്ലാത്ത ബാല്യമായിരുന്നു സീനത്തിന്റേത്. വായനയിലും പഠനത്തിലും അതീവ താല്പര്യം പുലർത്തിയിരുന്ന സീനത്ത്, ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനായിരുന്നു സ്വപ്നം കണ്ടിരുന്നത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചുവളർന്നെങ്കിലും, ഹിന്ദി സിനിമകളെക്കുറിച്ചോ സിനിമാ ലോകത്തെക്കുറിച്ചോ വലിയ അറിവൊന്നും തനിക്കുണ്ടായിരുന്നില്ലെന്ന് സീനത്ത് പറയുന്നു.

സിനിമയിലേക്ക് വരാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യയിൽ താമസിക്കണോ അതോ വിദേശത്തേക്ക് പോകണോ എന്ന കാര്യത്തിൽ പോലും അന്ന് എനിക്ക് വ്യക്തതയുണ്ടായിരുന്നില്ല ഒരു അഭിമുഖത്തിൽ സീനത്ത് വ്യക്തമാക്കി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അക്കാദമിക് രംഗത്ത് തിളങ്ങാനായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ പിതാവ് പ്രശസ്തനായ തിരക്കഥാകൃത്തായിരുന്നിട്ടും, അദ്ദേഹം തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് സീനത്ത് പറയുന്നു. ‘രണ്ടു വയസ്സുള്ളപ്പോഴേ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. അമ്മയുടെ സംരക്ഷണയിലാണ് ഞാൻ വളർന്നത്. അതുകൊണ്ടുതന്നെ സിനിമാ അന്തരീക്ഷം എനിക്ക് അന്യമായിരുന്നു. വളരെ വർഷങ്ങൾക്ക് ശേഷമാണ് പിതാവിന്റെ സിനിമകളുടെ ഗുണനിലവാരവും പ്രാധാന്യവും ഞാൻ തിരിച്ചറിഞ്ഞത്’ സീനത്ത് വ്യക്തമാക്കി.

20-ാം വയസ്സിലാണ് കാലിഫോർണിയയിൽ നിന്ന് മടങ്ങിയെത്തിയ സീനത്തിന്റെ ജീവിതം മാറിമറിയുന്നത്. അവിചാരിതമായി മോഡലിങ് രംഗത്തേക്ക് കടന്നുവന്നതും, പിന്നീട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തതും സിനിമാ ലോകത്തേക്കുള്ള വാതിലുകൾ തുറക്കുകയായിരുന്നു. നടൻ ദേവ് ആനന്ദ് സീനത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് ഹിന്ദി സിനിമയുടെ പതിവ് ശൈലികളെ തകർത്തെറിഞ്ഞുകൊണ്ട് ഗ്ലാമറസായ നായികയായി അവർ മാറി. റോട്ടി കപ്പട ഔർ മക്കാൻ, സത്യം ശിവം സുന്ദരം, ഡോൺ, ഖുർബാനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോക്സ് ഓഫീസിലും ഫാഷൻ ലോകത്തും താരം വലിയ സ്വാധീനം ചെലുത്തി.

തന്റെ കരിയറിലെ വിജയങ്ങൾക്ക് പിന്നിൽ തന്റെ അമ്മയുടെ പങ്ക് വലുതാണെന്ന് സീനത്ത് എപ്പോഴും ഓർമിപ്പിക്കാറുണ്ട്. ‘ഞാൻ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചപ്പോൾ, അമ്മ സ്വന്തം ജോലി ഉപേക്ഷിച്ച് എന്റെ മാനേജരായി മാറി. കരാറുകൾ ഒപ്പിടുന്നത് മുതൽ, സാമ്പത്തിക കാര്യങ്ങൾ നോക്കുന്നതും, ഭക്ഷണപ്പൊതികൾ തയാറാക്കുന്നതും, ഡയലോഗുകൾ പഠിപ്പിക്കുന്നതും വരെ അമ്മയായിരുന്നു ചെയ്തത്. എന്റെ സ്റ്റൈലും ആത്മവിശ്വാസവും വളർത്തുന്നതിൽ അമ്മ വഹിച്ച പങ്ക് വാക്കുകൾക്ക് അതീതമാണ്’സീനത്ത് കൂട്ടിച്ചേർത്തു.

Tags:    
News Summary - Zeenat Aman says parents divorced when she was 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.