ബാഹുബലി

അതൊരു യുദ്ധമായിരുന്നു; ബാഹുബലി കരിയറിലെ ഏറ്റവും വലിയ ദുരന്തമാകുമെന്ന് ഭയപ്പെട്ടിരുന്നതായി എസ്.എസ്. രാജമൗലി

ഇന്ത്യൻ സിനിമാ ചരിത്രത്തെ ബാഹുബലിക്ക് മുമ്പും പിമ്പും എന്ന് തിരുത്തിക്കുറിച്ച ബാഹുബലി ഫ്രാഞ്ചൈസി, റിലീസ് ദിവസം തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ ദുരന്തമായി മാറുമെന്ന് ഭയപ്പെട്ടിരുന്നതായി സംവിധായകൻ എസ്.എസ്. രാജമൗലി. നെറ്റ്ഫ്ലിക്സിന്റെ പുതിയ ഡോക്യു-സീരീസായ 'ബാഹുബലി: ദി ടോർച്ച്ബെയറർ' എന്ന ചിത്രത്തിലാണ് റിലീസ് ദിനത്തിൽ അണിയറപ്രവർത്തകർ അനുഭവിച്ച കടുത്ത മാനസിക സമ്മർദങ്ങളെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്.

ആഗോള ബോക്സ് ഓഫീസിൽ 1,000 കോടി രൂപ കടക്കുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്ര പരമ്പരയായി ബാഹുബലി മാറിയെങ്കിലും, 2015ൽ 'ബാഹുബലി: ദി ബിഗിനിങ്' തിയറ്ററുകളിൽ എത്തിയ ആദ്യ മണിക്കൂറുകളിൽ അണിയറപ്രവർത്തകർ പൂർണ്ണമായും നിരാശയിലായിരുന്നു.

കൃത്യമായ ബജറ്റ് ഇല്ലാതെ നിർമാണം ആരംഭിച്ച ചിത്രത്തിന്, റിലീസ് ദിവസം എല്ലാ വരുമാനവും കിഴിച്ചും 70 കോടി രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്ന് അർക്കാ മീഡിയ വർക്സ് നിർമാതാവ് ശോഭു യാർലഗഡ്ഡ വ്യക്തമാക്കുന്നു. നാല് ദിവസത്തെ യുദ്ധരംഗങ്ങൾ ചിത്രീകരിക്കാൻ മാത്രം 1 കോടി രൂപയോളമാണ് അന്ന് ചിലവഴിച്ചിരുന്നത്.

യു.എസ്, ഗൾഫ് മേഖലകളിലും ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും, പ്രധാന വരുമാന മാർഗ്ഗമായി കണ്ടിരുന്ന ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് കടുത്ത നെഗറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചത്. പ്രഭാസിന്റെ കഥാപാത്രം ശിവലിംഗത്തിന് പകരം 'സെണ്ടു ബാം' പിടിച്ചുനിൽക്കുന്ന രീതിയിലുള്ള പരിഹാസ ട്രോളുകൾ വരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

തിയറ്ററുകളിൽ നിന്നും ഡിസ്ട്രിബ്യൂട്ടർമാരിൽ നിന്നും ലഭിച്ച മോശം പ്രതികരണങ്ങളെ തുടർന്ന് തങ്ങളുടെ കരിയർ അവസാനിച്ചതായി ഉറപ്പിച്ചിരുന്നുവെന്ന് സംവിധായകൻ രാജമൗലി ഡോക്യുമെന്ററിയിൽ ഓർക്കുന്നു. ‘അതൊരു യുദ്ധമായിരുന്നു. നിർമാതാക്കൾ അന്ന് എങ്ങനെ മാനസികമായി അതിജീവിച്ചു എന്ന് എനിക്കറിയില്ല’ എന്ന് നടൻ പ്രഭാസും വെളിപ്പെടുത്തി. ട്രോളുകളും നെഗറ്റീവ് പ്രതികരണങ്ങളും കണ്ട് അസോസിയേറ്റ് പ്രൊഡ്യൂസർ കാർത്തികേയ വിജയ് യാർലഗഡ്ഡ പൊട്ടിക്കരഞ്ഞതായും രാജമൗലി പറഞ്ഞു.

തുടക്കത്തിലെ കനത്ത തിരിച്ചടികൾക്ക് ശേഷം റിലീസ് ദിവസം വൈകുന്നേരത്തോടെയാണ് ചിത്രം അത്ഭുതകരമായ തിരിച്ചുവിരവ് നടത്തിയത്. സിനിമ കണ്ടിറങ്ങിയ സാധാരണക്കാരായ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ വരാൻ തുടങ്ങിയതോടെ തിയറ്ററുകളിലേക്ക് ജനപ്രവാഹമുണ്ടായി. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ തെലുങ്ക് സംസ്ഥാനങ്ങളിലെ കലക്ഷൻ റെക്കോർഡുകൾ ചിത്രം തകർത്തു. കരൺ ജോഹർ വഴി ഹിന്ദി മാർക്കറ്റിൽ വിതരണത്തിന് എത്തിച്ചതും ചിത്രത്തിന് ചരിത്ര വിജയമൊരുക്കാൻ സഹായിച്ചു.

2015ൽ പുറത്തിറങ്ങിയ 'ബാഹുബലി: ദി ബിഗിനിങ്', 2017ൽ പുറത്തിറങ്ങിയ 'ബാഹുബലി 2: ദി കൺക്ലൂഷൻ' എന്നിവ ഇന്ത്യൻ സിനിമയുടെ വിഷ്വൽ എഫക്ട്സ് സാധ്യതകളെയും മാർക്കറ്റിനെയും ആഗോളതലത്തിലേക്ക് ഉയർത്തിയ ചിത്രങ്ങളാണ്. ഇതിൽ രണ്ടാം ഭാഗം മാത്രം ആഗോളതലത്തിൽ 1,788 കോടി രൂപയാണ് വാരിക്കൂട്ടിയത്. ബാഹുബലി ഫ്രാഞ്ചൈസിയുടെ ഇതുവരെ കാണാത്ത പിന്നാമ്പുറ കഥകളും വെല്ലുവിളികളും ഉൾപ്പെടുത്തിയുള്ള 4 എപ്പിസോഡുകളുള്ള ഡോക്യു-സീരീസ് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Tags:    
News Summary - Baahubali was called ‘Indian cinema’s biggest disaster,' says SS Rajamouli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.