ഡെന്റൽ വിദ്യാർഥിയായ നിതിൻ രാജിന്റെ മരണം കേവലം ഒരു ആത്മഹത്യയല്ല, മറിച്ച് നമ്മുടെ പരിഷ്കൃത സമൂഹത്തിന്റെ ക്രൂരമായ വിവേചനം സൃഷ്ടിച്ച ഒരു കൊലപാതകമാണെന്ന് വിനയൻ അടിവരയിടുന്നു. തന്റെ പ്രിയ സുഹൃത്തായിരുന്ന കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമകളാണ് വിനയൻ ഈ സന്ദർഭത്തിൽ പങ്കുവെച്ചത്. 'കരുമാടിക്കുട്ടൻ' എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് മണി തന്നോട് പറഞ്ഞ സങ്കടങ്ങൾ നിതിൻ രാജിന്റെ കാര്യത്തിലും ആവർത്തിക്കപ്പെടുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറയുന്നു.
കാലം മാറിയിട്ടും മനുഷ്യന്റെ ഉള്ളിലെ ജാതിക്കോമരങ്ങൾ പടിയിറങ്ങിയിട്ടില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നിതിൻ രാജ്. നിതിൻ വിടവാങ്ങുമ്പോൾ വർഷങ്ങൾക്ക് മുമ്പ് കലാഭവൻ മണി പങ്കുവെച്ച ഒരു നോവ് വീണ്ടും ചർച്ചയാവുകയാണ്. നവോത്ഥാന കേരളമെന്ന് നാം അഭിമാനിക്കുമ്പോഴും, തമാശയെന്ന പേരിൽ നാം തൊടുത്തുവിടുന്ന പരിഹാസങ്ങൾ എങ്ങനെയാണ് ഒരാളുടെ ജീവിതത്തെ തകർക്കുന്നതെന്ന് മണിയുടെ വാക്കുകൾ ഓർമിപ്പിക്കുന്നു.
നിതിൻ രാജിന്റെ മരണ വാർത്ത കേട്ടപ്പോൾ നേരത്തേ കലാഭവൻ മണി പറഞ്ഞ വാക്കുകൾ ഓർത്തു പോയി. മണി ഫലിത രൂപേണ പറഞ്ഞതെങ്കിലും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകൾ. കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു. കുട്ടനാട്ടിലെ അധസ്ഥിതനായ ചെറുമന്റെ കഥയായിരുന്നല്ലോ ആ സിനിമയിൽ പറഞ്ഞത്. ഒരു സീനിന്റെ ഷൂട്ടിംഗ് ഡിസ്കഷനിടയിൽ മണി പറഞ്ഞു.
“ഇപ്പൊ നമ്മുടെ നാട്ടിൽ ജാതിയുടെം നിറത്തിന്റേം പേരിൽ വേർതിരിവ് ഒന്നുമില്ലന്നേ.. നാടാകെ മാറീന്നാ സ്കൂളിലെ മാഷുമാരു പോലും പഠിപ്പിക്കുന്നേ.. പക്ഷെ ഒരു പ്രശ്നമുണ്ടു സാറേ.. അന്ന് ക്ളാസിൽ പരീക്ഷേടെ റിസൾട്ട് വരുമ്പോൾ എനിക്കെന്നും മാർക്കു കുറവാരിക്കും. മിക്കവാറും ഞാൻ സംപൂജ്യനാണ്. മാർക്കില്ലാത്തവരെ എല്ലാം മാഷ് ശരിക്കും ശകാരിക്കും.
പക്ഷെ ഞങ്ങൾ ചിലരെമാത്രം മാഷ് ശകാരിക്കില്ല പകരം കളിയാക്കും..തൊലി ഉരിക്കുന്ന കളിയാക്ക്. മറ്റു കുട്ടികൾ അതു കേട്ടു പരിഹസിച്ചു ചിരിക്കമ്പോൾ മാഷും ചിരിക്കും.. പുലയനും പറയനും ഒന്നും സ്കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാ മാഷു പറയുന്നേ. അതുകേൾക്കമ്പോ വല്ലാത്ത സങ്കടം തോന്നും..” ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ട്. മണിയുടെ തനതായ ശൈലിയിൽ ഇതു കേൾക്കുമ്പോൾ ആരുടേം മനസ്സു നൊമ്പരപ്പെട്ടു പോകും. ഡെന്റൽ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവാർത്ത കേട്ടപ്പോൾ മണി പറഞ്ഞ കാര്യം മനസ്സിലേക്ക് ഓടിവന്നു.
നമ്മൾ പത്തൊമ്പതാം നൂറ്റാണ്ടിലാണോ ഇപ്പഴും ജീവിക്കുന്നത്. നവോത്ഥാനോം പൂരോഗമനോം ഒക്കെ പ്രസംഗിക്കുകേം,എഴുതുകേം, പഠിപ്പിക്കുകേം ചെയ്യുന്നവർ അതു സ്വന്തം മനസ്സിൽ കൂടി ഉൾക്കൊള്ളണ്ടേ? നമ്മുടെ സമൂഹത്തിൽ ചേർത്തു പിടിക്കപ്പെടേണ്ടവരാണ് ദളിതരും പട്ടിക വിഭാഗവും ആദിവാസികളുമൊക്കെ. സാമൂഹ്യപരമായി ആ വിഭാഗം അതർഹിക്കുന്നു. പ്രിയ നിതിൻരാജിന് ആദരാഞ്ജലികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.