ജോഷി ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യം; മലയാള സിനിമയിലെ ‘എസ്‌.ഐ’ രാജശേഖരൻ അന്തരിച്ചു

മലയാള സിനിമയിലെ സ്ഥിരസാന്നിധ്യവും പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച മുതിർന്ന നടനുമായ രാജശേഖരൻ അന്തരിച്ചു. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തവണ പൊലീസ് ഇൻസ്പെക്ടറായി വേഷമിട്ട നടന്മാരിലൊരാൾ എന്ന നിലയിൽ 'എസ്‌.ഐ രാജശേഖരൻ' എന്നാണ് അദ്ദേഹം സിനിമാലോകത്ത് സ്നേഹപൂർവ്വം അറിയപ്പെട്ടിരുന്നത്. കോട്ടയം ചിങ്ങവനത്തെ വസതിയിലായിരുന്നു അന്ത്യം.

എൺപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിൽ സജീവമായ രാജശേഖരൻ, തന്റെ അഭിനയശൈലികൊണ്ട് വളരെ വേഗത്തിലാണ് ശ്രദ്ധേയനായത്. ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. പൊലീസുകാരനായും വില്ലനായും സഹനടനായും ഒട്ടേറെ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. ശക്തമായ കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ ഭാവങ്ങളിലൂടെയും അദ്ദേഹം തന്റെ സാന്നിധ്യം സിനിമകളിൽ അടയാളപ്പെടുത്തി.

തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു. ആഭ്യന്തര മന്ത്രി എൻ. കൃഷ്ണദാസിന്റെ വിശ്വസ്തനായ സഹായിയായ 'സാബു' എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു.

സന്ദർഭത്തിൽ പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിലെത്തി പ്രേക്ഷകശ്രദ്ധ നേടി. മുദ്രയിൽ ജുവനൈൽ ഹോമിലെ പൊലീസ് കോൺസ്റ്റബിളായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നായർ സാബിൽ ജെയിംസിന്റെ സഹായിയായ 'ഉലഹന്നാൻ' എന്ന കഥാപാത്രം ശ്രദ്ധേയമായി. സേതുരാമയ്യർ സി.ബി.ഐയിലെ കണ്ണൂർ സെൻട്രൽ ജയിലിലെ ജയിലർ 'രാജു' എന്ന കഥാപാത്രം സിനിമയിലെ നിർണ്ണായക ഭാഗങ്ങളിലൊന്നായിരുന്നു. താപ്പാനയിലെ പൊലീസ് ഇൻസ്പെക്ടർ വേഷത്തിലെത്തി തന്റെ കയ്യൊപ്പ് ചാർത്തി.

ഇവ കൂടാതെ നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചു, പയ്യന്നൂർ പരമു തുടങ്ങി അമ്പതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2015ൽ പുറത്തിറങ്ങിയ 'ഒരു സെക്കൻഡ് ക്ലാസ് യാത്ര'യിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സിനിമയിൽ മാത്രമല്ല, ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

പലപ്പോഴും പൊലീസ് യൂണിഫോമിൽ തിളങ്ങിയ രാജശേഖരൻ, മലയാളികളുടെ മനസ്സിൽ എന്നും ആ ഇൻസ്പെക്ടർ വേഷങ്ങളിലൂടെ ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമാലോകവും സഹപ്രവർത്തകരും ആരാധകരും വലിയ ദുഃഖം രേഖപ്പെടുത്തി.

Tags:    
News Summary - Actor Rajasekharan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.